
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡുപയോഗിച്ച് ദൃശ്യങ്ങൾ താൻ ഇതേവരെ കണ്ടിട്ടേയില്ലെന്ന് വിചാരണക്കോടതി ജഡ്ജി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ട് പോലും തയാറായില്ല. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് വിവോ ഫോണിലിട്ട് പരിശോധിച്ചെന്ന ഫൊറൻസിക് റിപ്പോർട്ടിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്നും കോടതി അന്വേഷണസംഘത്തോട് വാക്കാൽ പറഞ്ഞു.
ഫൊറൻസിക് റിപ്പോർട് ഇന്ന് വിചാരണക്കോടതിൽ സമർപ്പിച്ചപ്പോഴാണ് ജഡ്ജി ഹണി എം വർഗീസിന്‍റെ പരാമർശങ്ങൾ. മെമ്മറി കാർഡ് ഉപയോഗിച്ച വിവോ ഫോൺ ആരുടേതാണ്, അതിന്‍റെ ടവർ ലൊക്കേഷൻ എവിടെയാണ്, അന്ന് ഈ ടവർ ലൊക്കേഷനിൽ ആരൊക്കെയുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം. ഇതിന്‍റെ പേരിൽ കോടതിയെ സംശയത്തിൽ നിർത്തുന്നത് ശരിയല്ല. ഈ ദൃശ്യങ്ങൾ കാണാൻ തനിക്ക് പ്രത്യേകിച്ച് താത്പര്യം ഒന്നുമില്ല. ദൃശ്യങ്ങൾ കാണണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ തന്നോട് മൂന്നുനാലുവട്ടം ചോദിച്ചപ്പോഴും ബിഗ് നോ എന്നായിരുന്നു തന്‍റെ മറുപടി. കേസിന്‍റെ വിചാരണ ഘട്ടത്തിലാണ് ദൃശ്യങ്ങൾ പരിശോധിക്കേണ്ട ഉത്തരവാദിത്വം കോടതിയ്ക്കുളളത്. നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം അവസാനിപ്പിക്കുന്നതിൽ എന്തായി തീരുമാനമെന്നും കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
നടിയെ ആക്രമിച്ച് പകർത്തിയ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ വിചാരണ കോടതിയുടെ അടക്കം മൂന്നു കോടതികളുടെ പരിഗണനയിലിരിക്കെ ആരോ തുറന്നു പരിശോധിച്ചെന്നാണ് ഫൊറൻസിക് റിപ്പോർട്. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 19ന് ഉച്ചയ്ക്ക് 12.19നും 12.54നും മധ്യേ ജിയോ സിമ്മുളള വിവോ ഫോണിലിട്ടാണ് അവസാനമായി തുറന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam