
പത്തനംതിട്ട: പിറന്നുവീണ ചോരക്കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച്, പ്രസവം മറച്ചുവയ്ക്കാൻ ആറൻമുള സ്വദേശിനി നടത്തിയ നാടകം നടുക്കത്തോടെയാണ് കേരളം കണ്ടത്. മരിച്ചെന്നു കരുതി അമ്മ ഉപേക്ഷിച്ച ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. രണ്ടാഴ്ചയായി കോട്ടയം മെഡിക്കൽ കോളജിൽ കഴിയുന്ന കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്ത് തണൽ എന്ന സംഘടനയ്ക്ക് കൈമാറും.
പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച അനുഭവം കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയുടെ സൂപ്രണ്ട് ഡോക്ടർ പി.കെ.ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു. കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ 1.3 കിലോ ആണ് ഭാരമുണ്ടായിരുന്നത്. ഒരു വിവരവും അറിയില്ലായിരുന്നു. പൊലീസ് ആണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വന്ന ഉടനെ തന്നെ കുട്ടിയെ സ്റ്റബിലൈസ് ചെയ്തു, ഓക്സിജന്‍ നൽകി, അണുബാധയില്ലാതെ നോക്കി. ആദ്യ ദിവസങ്ങളില്‍ തന്നെ കുഞ്ഞ് രക്ഷപ്പെടുമെന്നും ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നും പ്രതീക്ഷിച്ചിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.
അതിജീവിക്കാനായി തന്നെ ജനിച്ച കുഞ്ഞാണിതെന്ന് ഡോക്ടർ പി.കെ ജയപ്രകാശ് പറഞ്ഞു. ഡോക്ടർമാരുടെ ഒരു സംഘം കുഞ്ഞിനായി കൂടെ ഉണ്ടായിരുന്നു. പൊലീസും നിരന്തരം കുട്ടിയെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. ആറന്മുള കോട്ടയിൽ ആണ് നവജാത ശിശുവിനെ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ചത്. അമിത രക്ത സ്രാവത്തോടെയാണ് കോട്ടയിൽ സ്വദേശിയായ യുവതി ആദ്യം ആശുപത്രിയിലെത്തിയത്. വീട്ടില്‍വെച്ച് പ്രസവിച്ചെന്നും മരിച്ച കുഞ്ഞിനെ കുളിമുറിയിൽ ഉപേക്ഷിച്ചെന്നുമാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയധികൃതർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഉടൻ മുളക്കുഴയിലെ വീട്ടിലെത്തി പരിശോധന നടത്തി. ബക്കറ്റിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്.
കുഞ്ഞുമായി നടന്ന് നീങ്ങവെയാണ് ബക്കറ്റിനുള്ളിൽ നിന്നുള്ള അനക്കം പൊലീസുകാരന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ബക്കറ്റുമായി ജീപ്പിലേക്ക് പൊലീസുകാരൻ പറന്നോടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ഏവരുടെയും ഹൃദയം കവരുന്നതാണ്. കുട്ടിയെ ഉടന്‍ തന്നെ ചെങ്ങന്നൂർ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയായിരുന്നു. പിന്നീട് ആറന്മുള പൊലീസ് കുട്ടിക്ക് സംരക്ഷണം നൽകുന്നതിന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. തണൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ കൂടുതൽ പരിചരണവും ചികിത്സയും നൽകുന്നതിനു വേണ്ടി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Read More : വിവാഹത്തിന് പിതാവിന്‍റെ ധനസഹായം വേണം; ഹൈക്കോടതയിൽ മകളുടെ ഹർജി, കോടതി ഉത്തരവ് ഇങ്ങനെ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam