
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്‍മോർട്ടത്തിന് പിന്നാലെ പ്രതികരണവുമായി മകൻ സനന്ദൻ. പോസ്റ്റ്‍മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയില്ലെന്നാണ് പറയുന്നതെന്നും തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു. ആന്തരിക അവയവ പരിശോധന ഫലങ്ങള്‍ കൂടി വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പറയുന്നത്. അത് വന്നാലും പേടിക്കാനില്ല.
അച്ഛൻ സമാധിയായതാണ്. അച്ഛൻ മഹാസമാധിയായതാണ്. ഇതിന് തടസം നിന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും മകൻ പറഞ്ഞു. വിഡിഎസ്‍പി നേതാവ് ചന്ദ്രശേഖരൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് പ്രതിഷേധിക്കാതിരുന്നത്. ഒരു രാജാവിനെ പോലെ സന്യാസിമാരെ വിളിച്ച് ഗോപൻ സ്വാമിയുടെ മഹാസമാധി ചടങ്ങ് നാളെ നടത്തുമെന്നും അച്ഛൻ സമാധിയായതാണെന്ന ഉറച്ച വിശ്വാസത്തോടെ തന്നെയാണ് മുന്നോട്ട് പോയത് സംഭവിച്ച കാര്യങ്ങളിൽ വളരെ വിഷമം ഉണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു.
ഇരുന്ന സമാധിയെ കിടത്തിയെന്നും വളരെ മ്ലേച്ചമായ രീതിയിലാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്നും കുടുംബം പറഞ്ഞത് വിശ്വസിക്കാൻ ആരും തയ്യാറായില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു. നാളെ വൈകിട്ട് മൂന്നിനും നാലിനും ഇടക്കുള്ള സമയത്താണ് സന്യാസിമാരെ പങ്കെടുപ്പിച്ചുകൊണ്ട് മഹാസമാധി നടത്തും. ഇവരോടുള്ള വിരോധമുള്ള ആളാണ് പരാതി നൽകിയത്.
അവര്‍ ഇവരുടെ ബന്ധുവൊന്നും അല്ല. തിടുക്കം കാണിക്കേണ്ടിയിരുന്നില്ല. വളരെ മ്ലേച്ചമായ രീതിയിലാണ് കാര്യങ്ങള്‍ ചെയ്തതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.സംസാര ഭാഷയോ മാധ്യമ ഭാഷയോ അവര്‍ക്ക് വശമുണ്ടായിരുന്നില്ലെന്നും നാട്ടിൻപുറത്തുകാരുടെ നിഷ്ങ്കളങ്കതയാണ് രണ്ടു മക്കള്‍ക്കും ഉണ്ടായിരുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. 90 ശതമാനം പേരും അവരെ വിശ്വസിച്ചില്ല. അതിൽ വേദനയുണ്ടെന്നും അഗ്നിശുദ്ധിവരുത്തി അവര്‍ തിരിച്ചുവന്നിരിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു.
അതേസമയം, ദുരൂഹത നിങ്ങാൻ മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി ഇനി കിട്ടേണ്ടതുണ്ടെന്നും പൊലീസ് നടപടി നിയമാനുസൃതമായിരുന്നുവെന്നും നെയ്യാറ്റിൻകര സിഐ പറഞ്ഞു. മകന്‍റേതടകംഇനിയും മൊഴികൾ രേഖപ്പെടുത്തും. മൂന്ന് റിപ്പോർട്ടുകൾ ഇനി കിട്ടേണ്ടതുണ്ട്. ഫോറന്‍സിക്, കെമിക്കൽ അനാലിസിസ്, ഹിസ്റ്റോ പത്തോളജിക്കൽ റിപ്പോര്‍ട്ടുകള്‍ ആണ് കിട്ടാനുള്ളത്.
അന്വേഷണം അവസാനിച്ചിട്ടില്ലെന്നും സിഐ പറഞ്ഞു. നിലവിൽ പൊലീസിന് മുന്നിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അല്ലെങ്കിൽ പ്രാഥമിക പരിശോധന റിപ്പോർട്ട് ഇല്ല. ഗോപൻ സ്വാമിയുടെ മകന്റെയും ഭാര്യയുടെയും മൊഴികളിൽ വൈരുധ്യങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് സമാധി തുറന്നു പരിശോധിച്ചാൽ തീരുമാനിച്ചത്. പൊലീസ് നടപടിയെല്ലാം നിയമാനുസൃതമായിരുന്നുവെന്നും കുടുംബത്തെ പൊലീസ് വേട്ടയാടിയിട്ടില്ലെന്നും സിഐ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam