നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: മന്ത്രവാദിയെ തിരിച്ചറിഞ്ഞു; ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്

By Web TeamFirst Published May 16, 2019, 11:03 AM IST
Highlights

വസ്തുവിൽപന നടക്കാത്തതിനു പിന്നിൽ മന്ത്രവാദവും ചന്ദ്രന്‍റെ അമ്മയുടെയും ബന്ധുക്കളുടെയും എതിർപ്പുമാണെന്നുമാണ് പൊലീസിന്‍റെ സംശയം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ മന്ത്രവാദിയെ തിരിച്ചറിഞ്ഞതായി പൊലീസ്. ലേഖയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞ മന്ത്രവാദിയെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

കഴിഞ്ഞയാഴ്ചയും വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നുവെന്ന് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ മൊഴി നല്‍കി. വസ്തുവിൽപന നടക്കാത്തതിനു പിന്നിൽ മന്ത്രവാദവും ചന്ദ്രന്‍റെ അമ്മയുടെയും ബന്ധുക്കളുടെയും എതിർപ്പുമാണെന്നുമാണ് പൊലീസിന്‍റെ സംശയം. ഇന്നലെ ഭർത്താവ് ചന്ദ്രൻ അടക്കം നാലുപേരെയും കോടതി റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് നെയ്യാറ്റിൻകര ജില്ലാ സെഷൻസ് കോടതി ഇവരെ റിമാൻഡ് ചെയ്തത്. 

സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങള്‍ എന്നിവ നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു. കുറിപ്പ് എഴുതിയതിന് പുറമേ ചുമരിലും മരണത്തിന് ഉത്തരവാദി ചന്ദ്രനും കൃഷ്ണമ്മയും ശാന്തയും കാശിയുമാണെന്ന് എഴുതി വച്ചാണ് ലേഖയും മകൾ വൈഷ്ണവിയും ആത്മഹത്യ ചെയ്തത്. 

മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്ന് ചുമരിൽ ഒട്ടിച്ചുവച്ച രണ്ടു പേജുള്ള ആത്മഹത്യാക്കുറിപ്പിലും വിശദമാക്കുന്നുണ്ട്. ജപ്തി നടപടികളായിട്ടും ഭർത്താവ് ഒന്നും ചെയ്തില്ല. പകരം ജപ്തി നോട്ടീസ് വീടിനടുത്തുള്ള ആൽത്തറയിൽ കൊണ്ടു വച്ച് പൂജിക്കുകയാണ് ചെയ്തത്. സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു. 

സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊലപ്പെടുത്താന്‍ നോക്കിയെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. നാട്ടുകാരോട് തന്നെയും മകളെയും കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നും ആത്മഹത്യാ കുറിപ്പ് വിശദമാക്കുന്നു. ഭാര്യ എന്ന സ്ഥാനം ഒരിക്കല്‍ പോലും നല്‍കിയില്ലെന്നും ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.  

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.


 

click me!