11 പിഎഫ്ഐ നേതാക്കളും റിമാൻഡിൽ, പ്രതികളെ വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ

By Web TeamFirst Published Sep 30, 2022, 2:39 PM IST
Highlights

ഡിജിറ്റൽ തെളിവുകൾ ഇനിയും കിട്ടാനുണ്ടെന്നും എൻഐഎ അറിയിച്ചു. എല്ലാ പ്രതികൾക്കും അടുത്ത ബന്ധുക്കളെ കാണാൻ അഞ്ച് മിനിട്ട് കാണാൻ സമയം അനുവദിച്ചു.  

കൊച്ചി : എൻഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളെയും കൊച്ചി എൻഐഎ കോടതി അടുത്ത മാസം 20 വരെ റിമാൻഡ് ചെയ്തു. പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ട് പോകും. പ്രതികളെ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ ആവശ്യപ്പെട്ടു. അതിനായി പ്രത്യേക അപേക്ഷ നൽകാമെന്നും എൻഐഎ വ്യക്തമാക്കി. ഡിജിറ്റൽ തെളിവുകൾ ഇനിയും കിട്ടാനുണ്ടെന്നും എൻഐഎ അറിയിച്ചു. എല്ലാ പ്രതികൾക്കും അടുത്ത ബന്ധുക്കളെ കാണാൻ അഞ്ച് മിനിട്ട് സമയം അനുവദിച്ചു. അതേ സമയം, ഇന്നലെ റിമാൻഡ് ചെയ്ത അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ കിട്ടാൻ എൻഐഎ അപേക്ഷയും നൽകി. 

'ഒരു ബാപ്പക്ക് ജനിച്ചവനാണ് ഞാൻ; പോപ്പുലർ ഫ്രണ്ട് വിഷയത്തിൽ നിലപാടിൽ മാറ്റമില്ല'; സലാമിനെ തള്ളി മുനീർ

അതേ സമയം,  പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ സംസ്ഥാനത്തെ പിഎഫ്ഐയുടെ ആസ്ഥാനമുള്‍പ്പെടെ പൂട്ടി സീല്‍ ചെയ്തു. എന്‍ഐഎയുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്‍റർ സീൽ ചെയ്തത്. നിരോധിച്ച  ക്യാംപസ് ഫ്രണ്ട് ഉൾപ്പെടെയുളള  പോഷക സംഘടനക  ഓഫീസുകളും സീൽ ചെയ്തു. കോഴിക്കോട് മീഞ്ചന്തയിലെ പിഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി സെന്റർ കേന്ദ്രീകരിച്ച് പണമിടപാടുൾപ്പെടെ നടന്നെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എൻഐഎ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഹാർഡ് ഡിസ്കുകൾ, ലഘുലേഖകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് സീൽ ചെയ്യൽ നടപടിക്ക് എൻഐഎ സംഘമെത്തിയത്. റവന്യൂ അധിക‍ൃതർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എൻഐഎ സംഘം കെട്ടിടത്തിൽ നോട്ടീസ് പതിച്ചു.  കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശ രേഖകളുൾപ്പെടെ എൻഎഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. 

കോഴിക്കോട് ചക്കുംകടവിലുളള  ക്യാംപസ് ഫ്രണ്ടിന്റെ സംസ്ഥാന സമിതി ഓഫീസിലും റവന്യൂ - പൊലീസ് ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ച് സീൽ ചെയ്തു.  ഓഫീസുകൾ കണ്ടുകെട്ടൽ നടപടിക്ക് കോഴിക്കോടാണ് തുടക്കമിട്ടത്.  പിഎഫ്ഐയുടെ കോഴിക്കോട്ടെ   ശക്തി കേന്ദ്രങ്ങളായ വടകര, നാദാപുരം ,തണ്ണീര്‍പന്തല്‍ ,കുറ്റ്യാടി എന്നിവിടങ്ങളിലെ ഓഫീസികളിലും അവരുടെ മറ്റ് ഓഫീസുക ളിലും പൊലീസ് എത്തി നോട്ടീസ് പതിപ്പിച്ചു. 

 

 

tags
click me!