സ്വർണക്കടത്ത് കേസ്: 'അടുത്ത ബന്ധ'മെന്ന സരിത്തിന്‍റെ മൊഴി: ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യും

By Web TeamFirst Published Jul 18, 2020, 6:57 PM IST
Highlights

ശിവശങ്കറുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും  വ്യക്തിപരമായ പ്രശ്നങ്ങളില്‍ പോലും അദ്ദേഹം ഇടപെട്ടിരുന്നുവെന്നും സരിത് എന്‍ ഐഎക്ക് മൊഴി നല്‍കിയിട്ടുണ്ട്. 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യും. സ്വർണക്കടത്തിൽ യുഎയിലെ പ്രധാന കണ്ണിയായ  ഫൈസല്‍ ഫരീദിനെ പിടികൂടാൻ അന്വേഷണ ഏജന്‍സികൾ ഇന്‍റര്‍പോളിന്‍റെ സഹായവും തേടി.  കള്ളക്കടത്ത് റാക്കറ്റിനെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കോഴിക്കോട്ടെ ഹെസ ഗോള്‍ഡ് ആൻഡ് ഡയമണ്ടസ്  പാര്‍ട്ണര്‍ മുഹമ്മദ്  അബ്ദുൾ ഷമീമിനെയും കൂട്ടാളി ജിഫ്സലിനെയും ഇന്ന് കസ്റ്റംസ് അറസ്റ്റ്  ചെയ്തു.

ശിവശങ്കറുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും  വ്യക്തിപരമായ പ്രശ്നങ്ങളില്‍ പോലും അദ്ദേഹം ഇടപെട്ടിരുന്നുവെന്നും സരിത് എന്‍ ഐഎ ക്ക് മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ ഔദ്യോഗിക വാഹനവും സ്വർണക്കടത്തിന് ഉപയോഗിച്ചു. അറ്റാഷെയുടെ കത്ത് സ്വപ്നയുമായി ചേര്‍ന്ന് വ്യാജമായി നിര്‍മിച്ചതാണെന്നും സരിതിന്‍റെ മൊഴിയിലുണ്ട്. 

സർക്കാർ സംവിധാനങ്ങളെ ഈ വിധം പ്രതികൾ ദുരുപയോഗപ്പെടുത്തി എന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഉടന്‍ തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള എന്‍ഐഎയുടെ തീരുമാനം.  ഇതിനിടെ റാക്കറ്റിലെ  യുഎഇയിലെ സുപ്രധാന കണ്ണിയായ  ഫൈസല്‍ ഫാരിദിനെ  പിടികൂടാന്‍ അന്വേഷണ ഏജന്‍സികള്‍ ഇന്‍റര്‍പോളിൻ്റെ സഹായം തേടി.  ഇയാളെ വിട്ടുകിട്ടാന്‍ വിദേശകാര്യമന്ത്രാലയം നടപടി തുടങ്ങിയതോടെ ഫൈസൽ ഒളിവില്‍ പോയെന്നാണ് വിവരം. 

ഇയാളെ കണ്ടത്തുന്നതിന് ബ്ലൂ കോര്‍ണര്‍നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കള്ളക്കടത്തു ശൃംഖലയുമായി ബന്ധമുള്ള ജ്വല്ലറികള്‍ക്കെതിരെയുള്ള  നടപടികളും  പുരോഗമിക്കുകയാണ്. റാക്കറ്റിനെ ഉപയോഗിച്ച് നയതന്ത്ര ചാനലിലൂടെ  സ്വര്‍ണം  കടത്തിയതിന്  കോഴിക്കോട്ടെ ഹെസ ഗോള്‍ഡ് ആന്ഡറ് ഡയമണ്ടസ്  പാര്‍ട്ണര്‍ മുഹമ്മദ്  അബ്ദുൾ ഷമീമിനെയും കൂട്ടാളി ജിഫ്സലിനെയും അറസ്റ്റ്  ചെയ്തു.

ഇവിടെ ഇന്നലെ നടത്തിയ പരിശോധനയില്‍ രണ്ടേമക്കാല്‍ കിലോ സ്വർണം പിടിച്ചെടുത്തിരുന്നു. ഈ ജ്വല്ലറിയുടെ മറ്റൊരു പാര്‍ട്ണറെ ചോദ്യം ചെയ്തു വരികയാണ്. കോഴിക്കോട് ,മലപ്പുറം മേഖലകളില്‍ കൂടുതല്‍ ജ്വല്ലറികള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ് . 

click me!