
കൊല്ലം: കൊല്ലം നഗരത്തിന്റെ രാത്രി സൗന്ദര്യം ആസ്വാദ്യമാക്കുന്നതിനും തനത് വിഭവങ്ങള്‍ക്കും കലാപരിപാടികള്‍ക്കും ഇടം ഒരുക്കുന്നതിനുമായി നഗര ഹൃദയത്തില്‍ 'നൈറ്റ് ലൈഫ്' പദ്ധതി വരുന്നു. കൊല്ലം ജില്ലാ കളക്ടർ എൻ ദേവിദാസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നൈറ്റ് ലൈഫ് പദ്ധതി ആവിഷ്‌കരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കും.
എം.നൗഷാദ് എംഎൽഎയുടെ സാന്നിധ്യത്തില്‍ കലക്ടറുടെ ചേംബറില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഇതം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കൊല്ലത്തെ ക്യു.എ.സി റോഡ് കേന്ദ്രീകരിച്ചാണ് പദ്ധതി വിഭാവനം ചെയ്യുക. മാനസിക ഉല്ലാസത്തിനും ഒത്തുചേരലിനുമുള്ള ഇടം എന്നതിലുപരി കൊല്ലത്തിന്റെ തനതു രുചികള്‍ ലഭ്യമാക്കുന്ന ഫുഡ് സ്ട്രീറ്റും പദ്ധതിയില്‍ ഉള്‍പെടുത്തും. ജൈവ വൈവിധ്യ സര്‍ക്യുട്ടിന്റെ ടൂറിസം സാധ്യതകളെയും ഈ പദ്ധതിക്കായി പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനം.
കൊല്ലത്തെ ടൗണ്‍ ഹാള്‍, പീരങ്കി മൈതാനം, റെയില്‍വേ മേല്‍പാലം, കല്ലുമാല സ്‌ക്വയര്‍, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിങ്ങനെ പ്രാധാന്യമുള്ള ഒട്ടേറെ ഇടങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം എന്നത് കണക്കിലെടുത്ത് അവകൂടി ഉള്‍പ്പെടുത്തിയാവണം രൂപരേഖ വികസിപ്പിക്കേണ്ടത് എന്ന് യോഗത്തിൽ എം.എല്‍.എ പറഞ്ഞു. നിലവിലുള്ള പ്രവൃത്തികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതെയാവണം പദ്ധതിയെന്നും ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിനാണ് രൂപകല്‍പന ചുമതല. കോര്‍പ്പറേഷന്‍, ഫുഡ് സേഫ്റ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam