
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മത്സര ചിത്രം തെളിയുന്നു. നാല് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതിയായ ഇന്ന് ഇതുവരെ പത്രികകൾ പിൻവലിച്ചു. ഇനി പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്. പിവി അൻവറിൻ്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്ത് എന്ന സ്ഥാനാർത്ഥിയടക്കം പിന്മാറി. എസ്ഡിപിഐയുടെ അപര സ്ഥാനാർത്ഥിയും പിന്മാറിയിട്ടുണ്ട്.
അതേസമയം സ്ഥാനാർത്ഥികൾ പിന്മാറിയതോടെ പിവി അൻവറിന് ലഭിക്കാൻ സാധ്യതയുള്ള ചിത്രം ഏതെന്നാണ് ചോദ്യം. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അൻവറിൻ്റെ മത്സരം. കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച അൻവർ ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ജനവിധി തേടിയത്. എന്നാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ ചിഹ്നമായി ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച സാഹചര്യത്തിൽ ഇനി ഓട്ടോറിക്ഷ ചിഹ്നം ലഭിക്കില്ല. കത്രിക, കപ്പും സോസറും അടക്കമുള്ള ചിഹ്നത്തിലേതെങ്കിലുമാവും അൻവറിന് ലഭിക്കുക.
അൻവർ സാദത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ കോൺഗ്രസാണെന്ന് നേരത്തെ പിവി അൻവർ ആരോപിച്ചിരുന്നു. ഇയാളാണ് ഇപ്പോൾ പത്രിക പിൻവലിച്ച ഒരു സ്ഥാനാർത്ഥി. മറ്റൊരാൾ പിവി അൻവറിൻ്റെ പത്രിക തള്ളപ്പെടുകയാണെങ്കിൽ പകരം മത്സരിക്കാനെന്നോണം ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയ അബ്ദുറഹ്മാനാണ്. സാദിക് നടുത്തൊടി എന്ന എസ്‌ഡിപിഐ സ്ഥാനാർത്ഥിയുടെ ഡമ്മിയായി പത്രിക നൽകിയ മുജീബും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും പത്രിക പിൻവലിച്ചു. ഇതോടടെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്, ബിജെപി സ്ഥാനാർത്ഥി അഡ്വ മോഹൻ ജോർജ്, പിവി അൻവർ എന്നിവർ തമ്മിലായിരിക്കും മത്സരമെന്ന് ഉറപ്പാവുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam