Shaba Murder : ഷാബായെ കൂട്ടി കൊണ്ടുപോയത് ചികിത്സയ്‍ക്കെന്ന പേരില്‍;മൃതദേഹമെങ്കിലും തിരിച്ചു കിട്ടണമെന്ന് ഭാര്യ

Published : May 12, 2022, 04:52 PM ISTUpdated : May 12, 2022, 09:14 PM IST
Shaba Murder : ഷാബായെ കൂട്ടി കൊണ്ടുപോയത് ചികിത്സയ്‍ക്കെന്ന പേരില്‍;മൃതദേഹമെങ്കിലും തിരിച്ചു കിട്ടണമെന്ന് ഭാര്യ

Synopsis

ഭർത്താവ് തിരിച്ചുവരുമെന്ന് കരുതി ഒരു ദിവസം കാത്തുനിന്നു. പിന്നീട് കർണാടക പൊലീസിൽ പരാതി നൽകി. എന്നാൽ കാര്യമായ അന്വേഷണം നടന്നില്ലെന്ന് ഭാര്യ ജബീൻതാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ഒരാളാണ് ഷാബാ ഷെരീഫിനെ കൂട്ടി കൊണ്ടുപോയതെന്ന് ഷാബാ ഷെരീഫിന്‍റെ (Shaba Sherif) കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൈസൂർ ടൗണിലെത്തിയ മലയാളിക്ക് ചികിത്സ നൽകി പെട്ടെന്ന് തിരിച്ച് വിടാം എന്ന് പറഞ്ഞാണ് ഷാബാ ഷെരീഫിനെ കൊണ്ടുപോയത്. ഭർത്താവ് തിരിച്ചുവരുമെന്ന് കരുതി ഒരു ദിവസം കാത്തുനിന്നു. പിന്നീട് കർണാടക പൊലീസിൽ പരാതി നൽകി. എന്നാൽ കാര്യമായ അന്വേഷണം നടന്നില്ലെന്ന് ഭാര്യ ജബീൻതാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭർത്താവിന്‍റെ മൃതദേഹമെങ്കിലും തിരിച്ചു കിട്ടണമെന്നും ഷാബാ ഷരീഫിനെ തടവിൽ പാർപ്പിച്ച് കൊന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ജബീൻതാജ് ആവശ്യപ്പെട്ടു. മൊബൈൽ ഫോൺ എടുത്തിരുന്നില്ല. ഷാബാ ഷെരീഫ് ആരെയും ഉപദ്രവിക്കാത്ത ആളായിരുന്നുവെന്ന് അയൽവാസികളും പറയുന്നു. 

2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. 

ഒന്നേ കാൽ വ‍ര്‍ഷത്തോളം നിലമ്പൂരിലെ വീട്ടിൽ തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് ഒറ്റമൂലി വൈദ്യനെ തടവിൽ പാർപ്പിച്ചത്. 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക്  എറിഞ്ഞു. 

Also Read: ഒന്നേകാൽ വർഷത്തെ നരകയാതന, ശേഷം കൊലപാതകം, പിന്നെ വെട്ടിനുറുക്കി ചാലിയാറിലേക്ക്

പ്രതികൾ ആസൂത്രണം ചെയ്ത പോലെ കൊലപാതക വിവരം പുറത്താരും അറിഞ്ഞില്ലെങ്കിലും ഇരുകൂട്ടരും തമ്മിൽ ഇതിനിടെ തെറ്റിപ്പിരിഞ്ഞു. ഷൈബിനും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയായിരുന്നു തർക്കം. ഇതിനിടയിലാണ് 2022 ഏപ്രിൽ 24-ന് തന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി കൊള്ളനടത്തി എന്ന പരാതിയുമായി ഷൈബിൻ പൊലീസിനെ സമീപിച്ചത്. തന്നെ വീട്ടിൽ ബന്ദിയാക്കി ഏഴ് ലക്ഷം രൂപയും ലാപ്പ്ടോപ്പും മൊബൈലും കവർന്നു എന്നായിരുന്നു പരാതി.  

Also Read: ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം: പ്രതിക്ക് നിയമ സഹായം നല്‍കിയിരുന്നത് മുന്‍ എസ്ഐ, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ഈ കേസിൽ ഷൈബിൻ്റെ മുൻകൂട്ടാളിയായ അഷ്റഫ് എന്നയാളെ പൊലീസ് വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നും പിടികൂടി. ഇതിന് തൊട്ടടുത്ത ദിവസമാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ മറ്റു പ്രതികൾ ആത്മഹത്യ നാടകം നടത്തിയത്. ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുൽത്താൻ ബത്തേരി സ്വദേശികളായ സക്കീർ, സലിം, നൗഷാദ് എന്നിവരാണ് ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിഷാദ്, ഫൈറസ് മുഹമ്മദ് എന്നിവരെയും പൊലീസ് കസ്റ്റഡിലെടുത്തു.  ചോദ്യം ചെയ്യല്ലിൽ തങ്ങൾക്ക് ഷൈബിൻ അഹമ്മദ് എന്നയാളിൽ നിന്നും വധഭീഷണിയുണ്ടെന്ന് ഇവർ പറഞ്ഞു, ഇതേക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞതും മോഷണക്കേസിലെ പരാതിക്കാരനായ ഷൈബിൻ കൊലക്കേസിൽ പ്രതിയായതും. 

Also Read: ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം; പ്രതി ഷൈബിൻ അഷ്റഫിന്റെ സ്വത്ത് തേടി അന്വേഷണം, 300 കോടിയുടെ ആസ്തിയെന്ന് പൊലീസ്

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം