
കോഴിക്കോട്: നിലമ്പൂരിലെ ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തിലെ പ്രതി ഷൈബിൻ അഷ്റഫിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു.
അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹാരിസിന്റെയും സുഹൃത്തായ യുവതിയുടെയും കൊലപാതകത്തിന് പിന്നിൽ ഷൈബിൻ ആണെന്ന ആരോപണവുമായി ഹാരിസിന്റെ സുഹൃത്ത് അൻവർ രംഗത്തെത്തി.
ഹാരിസിന്റെ കുടുംബത്തെ സഹായിച്ച പേരിൽ ക്വട്ടേഷൻ സംഘം തന്റെ വീട് കയറി ആക്രമിച്ചു. നിലമ്പൂരിൽ പിടിയിലായ സംഘം തന്നെയാണ് ആക്രമണം നടത്തിയത്. പൊലീസിൽ പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ല. ഭീഷണിയെത്തുടർന്ന് പരാതി പിൻവലിക്കേണ്ടി വന്നെന്നും അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഷൈബിനും ഹാരിസിനുമൊപ്പം അബുദാബിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് അൻവർ.
2013 മുതൽ ഷൈബിനും ഹാരിസിനുമൊപ്പം ജോലി ചെയ്തിരുന്നു. ഷൈബിൻ നല്ലയാളാണെന്ന് പറയാൻ പറ്റില്ല. പല ക്രിമിനൽ കാര്യങ്ങളും മുമ്പേ ചെയ്ത ആളായതുകൊണ്ട് അയാൾ നല്ലതാണെന്ന് താൻ പറയില്ല. ഷൈബിനെ എതിർക്കുന്നവരെ അവൻ എതിർക്കും. ഹാരിസിനെ സഹായിച്ചു, ഹാരിസിന്റെ കുടുംബത്തെ സഹായിക്കുന്നു എന്നതു കൊണ്ടുമാത്രം തങ്ങളോട് എതിർപ്പുണ്ട്. അല്ലാതെ നേരിട്ട് തനിക്ക് ഷൈബിനുമായി പ്രശ്നമൊന്നുമില്ല. ഹാരിസ് ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ ക്വട്ടേഷനൊക്കെ വന്നിരുന്നു. അന്ന് പരാതിയൊക്കെ കൊടുത്തിരുന്നതാണ്. ഒരു കാര്യവുമുണ്ടായില്ല എന്നും അൻവർ പറയുന്നു.
ഒരു വർഷം മുമ്പ് അൻവറിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയ ക്വട്ടേഷൻ സംഘം തന്നെയാണ് വൈദ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലായിരിക്കുന്നത്. 2020 മാർച്ചിലാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ ഹാരിസിനെ മരിച്ചതായി കണ്ടെത്തിയത്. അതേ സമയത്താണ് യുവതിയെയും സമാന രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൊലപാതകം ആസൂത്രണം ചെയ്തിരിക്കുന്നതിന്റെ തെളിവുകളാണ് ഷൈബിന്റെ ലാപ്ടോപിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.
Read Also: ഷാബായെ കൂട്ടി കൊണ്ടുപോയത് ചികിത്സയ്‍ക്കെന്ന പേരില്‍; മൃതദേഹമെങ്കിലും തിരിച്ചു കിട്ടണമെന്ന് ഭാര്യ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam