
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഫറോക്ക് സ്വദേശിയായ 43 കാരന്‍ സാധാരണ ജീവിതത്തിലേക്ക്. അടുത്ത ദിവസം തന്നെ ആശുപത്രി വിട്ടേക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 11 നാണ് ഫറോക്ക് സ്വദേശിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആഴ്ച്ചകളോളം ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് ആശുപത്രി വിടുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിലും പൂനയിലെ എൻ ഐ വിയിലും നടത്തിയ പരിശോധന ഫലങ്ങൾ പോസിറ്റീവ് ആയതിനെ തുടർന്ന് ജൂൺ 11 നാണ് രാമനാട്ടുകര സ്വദേശിയായ 43 വയസുകാരന് നിപ സ്ഥിരീകരിച്ചത്. നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് പ്രദേശത്തും രോഗി സന്ദർശിച്ചിരുന്ന ആശുപതികൾ, തൊഴിലിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയത്. രോഗം സ്ഥിരീകരിച്ചപ്പോൾത്തന്നെ ജില്ലാതലത്തിൽ കൺട്രോൾ റൂം ആരംഭിക്കുകയും രോഗബാധിതന്റെ സമ്പർക്ക പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. 104 പേരായിരുന്നു സമ്പർക്ക പട്ടികയിൽ. എല്ലാവരും കൃത്യമായി നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജൂൺ 14 ന് മന്ത്രി കെ മുരളീധരൻ നേരിട്ട് ജില്ലയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ജൂൺ 13 ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ പി അനിൽകുമാർ ഉന്നതല യോഗം വിളിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതു മുതൽ എല്ലാദിവസവും വിവിധ വകുപ്പുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അവലോകന യോഗങ്ങൾ നടത്തുകയും അതാത് ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam