
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 581 പേർ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 63 പേരും പാലക്കാട് 420 പേരും കോഴിക്കോട് 96 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 14 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്.
ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേരേയും പാലക്കാട് നിന്നുള്ള ഒരാളേയും കോഴിക്കോട് നിന്നുള്ള 19 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 78 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. കണ്ടൈന്‍മെന്റ് സോണ്‍ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിനോട് തീരുമാനം അറിയിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഐസിഎംആര്‍ ടീമും യോഗത്തില്‍ പങ്കെടുത്തു.
15 കാരിക്ക് നിപയെന്ന് സംശയം
നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ 15 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കുട്ടിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ചത്. പരിശോധനാ ഫലം വരുന്നതിനനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
നിപ ലക്ഷണങ്ങൾ
നിപ വൈറസ് വവ്വാലുകളിൽ നിന്ന് പകരുന്ന ഒരു ജന്തുജന്യ വൈറസാണ്. ഇത് മനുഷ്യരിലും മറ്റ് മൃഗങ്ങളിലും നിപ്പ വൈറസ് അണുബാധയ്ക്ക് കാരണമാകുന്നു. വളരെ ഉയർന്ന മരണനിരക്ക് ഉള്ള ഒരു രോഗമാണിത്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുമുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam