കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിയെ തുടർന്ന് പ്രവേശിപ്പിച്ചപ്പോൾ സ്രവ പരിശോധന നടത്തിയിരുന്നില്ല
കോഴിക്കോട് സംസ്ഥാനത്ത് വീണ്ടും നിപബാധയെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വീണ ജോർജ്ജ്. കോഴിക്കോട് മാധ്യമപ്രവത്തകരോട് സംസാരിക്കുകയായിരുന്നു അവ. മരിച്ച കുട്ടിക്ക് ഒരു ഘട്ടത്തിലും കൊവിഡ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഈ ഘട്ടത്തിൽ രോഗപ്രതിരോധമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അതിനായി ശക്തമായ നടപടി തുടങ്ങി. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ശ്രമിക്കുകയാണ്. അതിനായി രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിയെ തുടർന്ന് പ്രവേശിപ്പിച്ചപ്പോൾ സ്രവ പരിശോധന നടത്തിയിരുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ വാർഡിനൊപ്പം പ്രത്യേക ലാബും ഐസിയുവും ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. സ്ഥിതി വിലയിരുത്താൻ ജില്ലാ കളക്ട്രേറ്റിൽ ഉന്നത തല യോഗം തുടങ്ങി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona