
കോഴിക്കോട്: കോഴിക്കോട് ചികിത്സയിൽ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.
മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ 14 കാരന് ഇക്കഴിഞ്ഞ 15 ാം തിയതിയാണ് പനിയും ശ്വാസ തടസവും തുടങ്ങിയത്. ആദ്യം നാട്ടിലെ സ്വകാര്യ ക്ലിനിക്കിലും തുടര്‍ന്ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗം മൂർഛിച്ചതോടെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും കുട്ടിയുടെ നില കൂടുതല്‍ വഷളായി. നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് കുട്ടിയുടെ സ്രവ സാംപിള്‍ പുണെയിലേക്ക് പരിശോധനക്ക് അയച്ചത്. പിന്നാലെ, കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് നിപ പ്രോട്ടോക്കോള്‍ പ്രകാരമുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു.
ഓണ്‍ലൈനായി അടിയന്തര യോഗം വിളിച്ച ആരോഗ്യ മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. വൈകീട്ടോടെ ആരോഗ്യ മന്ത്രി മലപ്പുറത്തെത്തും. അതിനിടെ, പെരിന്തല്‍മണ്ണയിലെ സ്വാകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധോനയില്‍ കുട്ടിക്ക് ചെള്ള് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ചെള്ളുപനി ബാധിക്കുന്ന കുട്ടികളില്‍ ചില ഘട്ടങ്ങളില്‍ നിപയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കാറുള്ളതിനാല്‍ പുണെ എന്‍ഐവിയില്‍ നിന്നുള്ള ഫലം നിര്‍ണായകമാണ്. ഫലം വൈകിട്ടോടെ അറിയാനാകുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam