
ദില്ലി: പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതായി കെ രാധാകൃഷ്ണൻ എംപി. പാലിയേക്കര ടോൾപ്ലാസയിലെ അന്യായമായ ടോൾ പിരിവ് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണൻ മന്ത്രിക്ക് കത്തു നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എംപി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
എൻഎച്ച്എഐ ക്ക് അനുവദിച്ച ടോൾ പിരിവ് കരാർ 2028 വരെ നീട്ടിയത് പ്രതിഷേധാർഹമാണ്. ഹൈവേയ്ക്കായി കരാർ കമ്പനി ഇതിനകം 1600 കോടിയിലധികം രൂപ ടോൾ പിരിക്കുകയും ഇത് നിർമ്മാണ ചെലവായ 720 കോടി രൂപക്ക് മീതെയാണ് . വ്യാപകമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഹൈക്കോടതി നാലാഴ്ചക്കാലത്തേക്ക് ടോൾ പിരിവ് താത്കാലികമായി നിർത്തുന്നതിനുള്ള ഇടക്കാല ഉത്തരവിറക്കിയത്. എന്നിട്ടും എൻഎച്ച്എഐ ഈ വിഷയത്തിൽ സ്ഥിരപരിഹാരം കണ്ട് നടപടികൾ സ്വീകരിച്ചിട്ടില്ല എന്ന് മന്ത്രിയോട് സൂചിപ്പിച്ചു.
ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും മന്ത്രിയോട് ആവശ്യപ്പെട്ടതായും സിപിഎം നേതാവും എം.പിയുമായ കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam