
റിപ്പോർട്ട്- സോജൻ സ്വരാജ്
ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ് "ദൃശ്യം" സിനിമാ നായകനെ പോലെ നോവൽ എഴുത്തുകാരനും. കൊലപാതകത്തിന് വർഷങ്ങൾക്ക് മുമ്പേ പ്രതി എഴുതി പ്രസിദ്ധീകരിച്ച ഓൺലൈൻ നോവലിൽ പിന്നീട് നടന്ന സംഭവങ്ങളുടെ സാദൃശ്യവും ആഭിചാര ക്രിയകളും. " മഹാമന്ത്രികം" എന്ന പേരിൽ പ്രസിദ്ധികരിച്ച നോവലിൽ അടിമുടി ദുർമന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമൊക്കൊയാണ് കഥ.
ആറ് അദ്ധ്യായങ്ങൾ മാത്രം എഴുതി തുടരും.... എന്ന് കാട്ടി അവസാനിപ്പിച്ച നോവലിലെ നായികയെ കുറിച്ച് നോവലിൽ പറയുന്നത് ഇങ്ങനെയാണ് " ഒരു നിഷ്കളങ്ക പെൺകുട്ടിയെ കളങ്കിതയാക്കി ബുദ്ധിഭ്രമത്തിന് അടിമയാക്കി സ്വന്തമാക്കാൻ ശ്രമിക്കുന്ന ഒരു ദുർമന്ത്രവാദിയും അയാൾക്കെതിരെ പ്രവർത്തിച്ച് പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിൻ്റെ ഇതിവൃത്തം. നോവൽ എഴുതിയത് കൂടാതെ ദൃശ്യം സിനിമയിലെ നായകൻ മൃതദേഹം പൊലീസ് സ്റ്റേഷൻ്റെ തറയിലാണ് മറവു ചെയ്തതെങ്കിൽ ഇവിടെ മറവു ചെയ്തത് താമസിച്ചിരുന്ന വീടിൻ്റെ തറയിലാണെന്നതാണ്. പിന്നീട് സുഹൃത്ത് പിടിയിലായ ദിവസം താൻ കൊച്ചിയിലായിരുന്നെന്ന് കാണിക്കാൻ ബസ് ടിക്കറ്റ് കാണിക്കലും തിരിച്ചും മറിച്ചും നുണപറച്ചിലുമൊക്കെ നടത്തിയ ശേഷമാണ് നിതീഷ് പിടിയിലാവുന്നത്. നിതീഷ് പി.ആർ എന്ന പേരിൽ ഒരു ഓൺലെൻ സൈറ്റിൽ എഴുതി പ്രസിദ്ധീകരിച്ച നോവൽ അര ലക്ഷത്തോളം ആളുകൾ വായിച്ചതായി കാണിക്കുന്നു.
ഫോളോവേഴ്സ് മാത്രം 2200 പേരുണ്ട്. 2018 ൽ പുറത്തിറക്കിയ നോവലിൻ്റെ ആറ് അധ്യായങ്ങൾ മാത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. പിന്നീട് ഇത്ര വർഷങ്ങൾ പിന്നിട്ടിട്ടും നോവൽ പൂർത്തിയാക്കിയിട്ടില്ല. ഇതിൻ്റെ ബാക്കി കഥ അന്വേഷിച്ചും എഴുത്തുകാരനെ അഭിനന്ദിച്ചും നിരവധി വായനക്കാരാണ് കമൻ്റ് ചെയ്തിരിക്കുന്നത്. എഴുത്തുകാരനെ ഒന്നു കാണാൻ സാധിക്കുന്നത് ഭാഗ്യമായി കരുതുന്ന വായനക്കാരെ പോലും കമൻ്റ് ബോക്സിൽ കാണാം. ബാക്കി എഴുതാത്തതിൽ പരിഭവിക്കുന്നവരേയും ബാക്കി കാത്തിരിക്കുന്നവരെ 2020 വരെ കാണാം. എന്നാൽ നിതിഷ് ഇത്ര കാലം കഴിഞ്ഞിട്ടും ഈ നോവലിൻ്റെ ബാക്കി എഴുതിയിരുന്നില്ല. ഇതു കൂടാതെ മറ്റ് രണ്ട് നോവലുകൾ കൂടി പ്രസിദ്ധീകരിച്ചുണ്ട്. ഇവയും എഴുതി പൂർത്തികരിച്ചിട്ടില്ല. ഇങ്ങനെ പണ്ടങ്ങോ എഴുതി പൂർത്തികരിക്കാത്ത നോവലുകൾ ബാക്കിയാക്കി മറ്റൊരു മുഖവുമായി കഴിയുമ്പോഴാണ്,
എല്ലാം പൂർത്തിയായെന്ന് കരുതി മണ്ണിനടിയിൽ ഒളിപ്പിച്ച മൃതദേഹത്തിൻ്റെയും കൊലപാതകത്തിൻ്റെയും സിനിമാ കഥകളെ വെല്ലുന്ന യഥാർത്ഥ കഥ പുറം ലോകം അറിയുന്നത്. നാടിനെ നടുക്കിയ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതിയാണ് തങ്ങൾ ആകാംഷയോടെ കാത്തിരുന്ന നോവലെഴുത്തുകാരൻ എന്ന് ഇനിയും അറിയാത്തവരാണ് നിതീഷിൻ്റെ വായനക്കാർ.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam