
തിരുവനന്തപുരം: മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ വൻ പ്രതിഷേധം. നൂറ് കണക്കിനാളുകളെ അണിനിരത്തി പാര്‍ട്ടി പിബി അംഗം എംഎ ബേബിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഇഡി നടപടി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിമര്‍ശിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് വരെ നീണ്ടു.
അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ അടിയന്തിര വാദമില്ല: കേസ് നാളെ പരിഗണിക്കാമെന്ന് സുപ്രീം കോടതി
മോദിയും ബിജെപിയും ഭയപ്പാടിലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. അറസ്റ്റുകള്‍ ബിജെപിയെ തോല്‍പ്പിക്കാനും ജനാധിപത്യം സംരക്ഷിക്കാനുമുള്ള ജനങ്ങളുടെ ആഗ്രഹത്തെ ശക്തിപ്പെടുത്തും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ സിപിഐഎം ശക്തമായി അപലപിക്കുന്നു. പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷവും കേന്ദ്ര ഏജൻസികൾ പരസ്യമായി ബിജെപിയുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുകയാണ്. ഇത്തരം ഗൂഢനീക്കങ്ങളെ ജനങ്ങൾ ചെറുത്ത് തോൽപ്പിക്കുമെന്നത് ഉറപ്പാണെന്നും യെച്ചൂരി പറഞ്ഞു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.