
ദില്ലി: ജോസ് കെ മാണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്ന് എൻകെ പ്രമേചന്ദ്രൻ എംപി. ചർച്ച വന്നാൽ ആർഎസ്പി അഭിപ്രായം അറിയിക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കേരള സർക്കാറിനെതിരായ ജനങ്ങളുടെ അറപ്പും വെറുപ്പുമാണ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചതെന്നും പ്രേമചന്ദ്രൻ ദില്ലിയിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിക്കുകയാണ് മുന്നണി നേതാക്കൾ. എന്നാൽ ഇടതുമുന്നണിയിൽ തുടരുമെന്ന നിലപാടിലാണ് ജോസ് കെ മാണി.
കേരളാ കോൺഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്നും പാലായിലടക്കം മധ്യകേരളത്തിൽ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. ആരും വെള്ളം കോരാൻ വരേണ്ട. വീമ്പടിക്കുന്ന തൊടുപുഴയിൽ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണ്. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്. സംഘടനാപരമായി കേരള കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടായ കേരള കോൺഗ്രസ് എമ്മിന് വേണ്ടി ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണ് യുഡിഎഫ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എപ്പോൾ വന്നാലും ഇരുകൈനീട്ടി സ്വീകരിക്കാമെന്ന് നേതാക്കൾ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാടാണ് ജോസ് കെ മാണിക്ക്. തെരഞ്ഞെടുപ്പ് തോൽവി കനത്ത തിരിച്ചടി അല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ സജീവമായ മുന്നണി മാറ്റ ചർച്ചയിൽ പാർട്ടി നേതാക്കൾക്കും അണികൾക്കും ആശയക്കുഴപ്പമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുന്നണിമാറ്റമില്ലെന്ന് പാർട്ടി ചെയർമാൻ നേതാക്കളെ അറിയിച്ചത്. സംസ്ഥാനമൊട്ടാകെയുള്ള അണികളേയും ഇക്കാര്യം ബോധ്യപ്പെടുത്തും. അഞ്ച് കൊല്ലം മുമ്പ് യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ ഓർമ്മപ്പെടുത്തൽ.
കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ- കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിക്കുമ്പോഴും എതിർക്കുന്നത് പിജെ ജോസഫാണ്. ശക്തി ക്ഷയിച്ച കേരള കോൺഗ്രസ് എമ്മിനെ വേണ്ടെന്നാണ് പിജെ ജോസഫ് യുഡിഎഫ് നേതാക്കളെ അറിയിച്ചത്. പിജെ ജോസഫിനേയും കടന്നാക്രമിക്കുകയാണ് ജോസ് കെ മാണി. മുന്നണി പ്രവേശം കേരള കോൺഗ്രസ് എം തള്ളുമ്പോഴും യുഡിഎഫ് ചർച്ചകൾ സജീവമാണ്. ഈ മാസം 22 ന് മുന്നണി വീപൂലീകരണം ചർച്ച ചെയ്യാൻ യുഡിഎഫ് വിളിച്ചിട്ടുണ്ട്. സിപിഐയേയും മുന്നണിയിലേക്ക് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ക്ഷണിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam