എൽദോസ് കുന്നപ്പള്ളിക്കെതിരായ സ്ത്രീപീഡന കേസ് ഈ മാസം 26ന് കോടതി പരിഗണിക്കുന്നുണ്ട്. എൽദോസിനെതിരെ കോടതിയിൽ എന്തെങ്കിലും പരാമർശമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഹൈക്കമാൻഡ്. അതിനിടെ എൽദോസ് ഇന്ന് ദില്ലിയിൽ എത്തിയേക്കും.

തിരുവനന്തപുരം: പെരുമ്പാവൂരിൽ എഐസിസി അനാവശ്യ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലിൽ സംസ്ഥാന നേതാക്കൾ. എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. എൽദോസ് കുന്നപ്പള്ളിക്കെതിരായ സ്ത്രീപീഡന കേസ് ഈ മാസം 26ന് കോടതി പരിഗണിക്കുന്നുണ്ട്. എൽദോസിനെതിരെ കോടതിയിൽ എന്തെങ്കിലും പരാമർശമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഹൈക്കമാൻഡ്. അതിനിടെ എൽദോസ് ഇന്ന് ദില്ലിയിൽ എത്തിയേക്കും. യാക്കോബായ വിഭാഗത്തെ പിണക്കരുതെന്ന് രമേശ് ചെന്നിത്തല ഉൾപ്പെടെ ആവശ്യപ്പെട്ടു.

സ്ത്രീ പീഡനക്കേസ് സംബന്ധിച്ച് തൻ്റെ നിരപരാധിത്വം നേതാക്കളെ ഒരിക്കൽ കൂടി നേരിട്ട് കണ്ട് ബോധിപ്പിക്കാനാണ് എൽദോസ് കുന്നപ്പിള്ളിയുടെ തീരുമാനം. സംസ്ഥാന നേതൃത്വം എൽദോസിന് അനുമതി നൽകിയിരുന്നു എങ്കിലും കോൺഗ്രസിന്റെ അന്തിമ പട്ടികയിൽ എൽദോസ് നിലവിൽ ഇടം പിടിച്ചിട്ടില്ല. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും സീറ്റ് നിഷേധിച്ചാലും താൻ കോൺഗ്രസുകാരനായി തുടരുമെന്നും എൽദോസ് പറഞ്ഞു. സീറ്റ് ഇല്ലെങ്കിൽ പാര്‍ട്ടി വിട്ട് പോകുമെന്ന് പ്രചാരണം എൽദോസ് കുന്നപ്പിള്ളി തള്ളി.

സീറ്റില്ലെന്ന വിവരം പുറത്തുവന്നതോടെ പെരുമ്പാവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ എൽദോസ് കുന്നപ്പിള്ളിയുടെ വീട്ടിലെത്തി യോഗം ചേർന്നു. ദില്ലിയിൽ നിന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു എൽദോസ് കുന്നപ്പിള്ളിയുടെ ആദ്യ പ്രതികരണം. 10 വർഷം താൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പെരുമ്പാവൂരിൽ അസാധ്യമായത് ചെയ്തു. സീറ്റ് കിട്ടിയാൽ ജയിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും തന്റെ അയോ​ഗ്യത എന്തെന്ന് നേതൃത്വം പരിശോധിക്കണമെന്നും എൽദോസ് ആവശ്യപ്പെട്ടു. പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

അതിനിടെ എൽദോസ് കുന്നപ്പള്ളി ട്വന്‍റി 20യിലെത്തുമെന്ന അഭ്യൂഹങ്ങൾ സാബു ജേക്കബ് തള്ളി. കോൺഗ്രസിൽ സീറ്റ് കിട്ടാത്തവർക്ക് കയറാനുള്ള താവളമല്ല ട്വൻ്റി 20. ആളുകളുടെ കൈയ്യിലിരുപ്പ് കൂടി പരിഗണിക്കേണ്ടതുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.