
കോട്ടയം : പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാന കേസിലെ സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരോധാനത്തിന് മതതീവ്രവാദവുമായി ബന്ധങ്ങളൊന്നുമില്ലെന്നാണ് സിബിഐ കണ്ടെത്തൽ. ജെസ്‌ന മരിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അച്ഛനെയും ആൺ സുഹൃത്തിന്റെയും നുണ പരിശോധന നടത്തിയിരുന്നു. ഇതിലൊന്നും തെളിവ് കിട്ടിയില്ല. ജെസ്‌ന സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചിരുന്നില്ല. ജെസ്നയുമായി ബന്ധപ്പെട്ട് സമീപ സംസ്ഥാനങ്ങളിലും ആത്മഹത്യ പോയിന്റ്റുകളിലും പരിശോധന നടത്തി. അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. എന്നാൽ എവിടെയും ഒരു തെളിവും കിട്ടിയില്ല.കൂടുതൽ എന്തേലും കിട്ടിയാൽ അന്വേഷണം തുടരുമെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം, ജെസ്ന തിരോധാന കേസിൽ സിബിഐ നൽകി റിപ്പോർട്ടിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാൻ കോടതി നോട്ടീസ് നൽകി. ജെസ്നയുടെ അച്ഛനാണ് തിരുവനന്തപുരം സിജെഎം കോടതി നോട്ടീസ അയച്ചത്. ജെസ്ന കേസിൽ അന്വേഷണം താൽക്കാലികമായി അവസാനിപ്പിച്ചാണ് സിബിഐ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് കോടതി സ്വീകരിക്കുന്നതിന് മുമ്പാണ് പരാതിക്കാരനായ അച്ഛനോട് തർക്കമുണ്ടെങ്കിൽ അറിയിക്കാൻ കോടതി നോട്ടീസ് നൽകിയത്. കേസ് ഈ മാസം 19ന് പരിഗണിക്കും.
ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന പറഞ്ഞിറങ്ങിയ ജെസ്നയെ 2018 മാർച്ച് 22 നാണ് കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐകേസ് ഏറ്റെടുത്തത്. 2021 ഫെബ്രുവരിൽ കേസേറ്റെടുത്ത സിബിഐക്കും ജെസ്ന എവിടെയെന്ന കണ്ടെന്നായില്ല. മതപരിവർത്തന കേന്ദ്രങ്ങളിലടക്കം സംസ്ഥാനത്തനകത്തും പുറത്തും അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവുമുണ്ടായില്ല.
അച്ഛനും സുഹൃത്തിനുമെതിരെയായിരുന്നു ചിലർ സംശയമുന്നയിച്ചത്. രണ്ടു പേരെയും രാജ്യത്തെ മികച്ച് ലാബുകളിൽ കൊണ്ടുപോയി ശാസ് ത്രീയ പരിശോധന നടത്തി. തിരോധാനത്തിൽ രണ്ടുപേർക്കും പങ്കില്ലെന്ന് തെളിഞ്ഞു. കാണാതാകുന്നതിന് തലേ ദിവസം മരിക്കാൻ പോകുന്നവെന്ന ഒരു സന്ദേശമാണ് ജെസ്ന സുഹൃത്തിന് അയച്ചത്. ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് സ്ഥിരീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ജെസ്നയെ കാണില്ലെന്ന് റിപ്പോർട്ട് ചെയ്ത ആദ്യ 48 മണിക്കൂറിൽ ലോക്കൽ പൊലീസിന് വലിയ അലംഭാവം ഉണ്ടായെന്ന് റിപ്പോർട്ടിൽ സിബിഐ പറയുന്നു. ഗോള്‍ഡൻ അവറിൽ ശേഖരിക്കേണ്ടിയിരുന്ന തെളിവുകള്‍ ശേഖരിച്ചില്ല, കേസന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് ജെസ്ന ജീവിച്ചിരിക്കുന്നതിന് തെളിവുണ്ടെന്ന് പ്രചരിപ്പിച്ചു. തീർത്തും അടിസ്ഥാന രഹിതമായിരുന്നു ഇതെന്നും സിബിഐ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam