
പതിറ്റാണ്ടുകളായി തുടരുന്ന സംഘടനാ ശൈലികളാകെ പൊളിച്ചെഴുതിയാണ് 24-ാം പാര്‍ട്ടി കോൺഗ്രസിന് മുന്നോടിയായി കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധികാര പ്രഖ്യാപനം. പാര്‍ട്ടിയെന്നാൽ പിണറായി എന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിനു പോലും എതിരഭിപ്രായമില്ല. തൊഴിലാളി പാര്‍ട്ടിയെന്ന അടിസ്ഥാന സ്വഭാവത്തിൽ നിന്ന നവ ഉദാരവത്കരണ നയങ്ങളിലേക്കുള്ള സിപിഎമ്മിന്‍റെ കൂടുമാറ്റത്തിനും കൊല്ലം സമ്മേളനത്തിൽ പിണറായി വിജയൻ അസ്ഥിവാരമിട്ടു.
ആടിയുലഞ്ഞ ദശാബ്ദങ്ങൾക്ക് ഇപ്പുറം ചെങ്കടലിൽ കൊല്ലത്ത് നങ്കൂരമിട്ട സിപിഎമ്മിന് ഒരൊറ്റ കപ്പിത്താനെ ഉള്ളു.മാറ്റത്തിന്റെ കാറും കോളും പ്രതീക്ഷിച്ചവർക്കെല്ലാം തെറ്റി, പേരിനും പോലും ഒരു തിരുത്തില്ലാതെ പാർട്ടിയിൽ അധികാരം അരക്കിട്ടുറപ്പിക്കുകയാണ് പിണറായി വിജയൻ. 64 ലെ പിളര്‍പ്പിന് ശേഷം കേരളത്തിലെ പാര്‍ട്ടിയെന്നാൽ കടുംപിടുത്തങ്ങൾ കൂടിയാണ്. നിലപാടുകളിൽ തുടങ്ങി സംഘടനാ ചിട്ടകളിലും അച്ചടക്കത്തിലും വരെ ഉരുക്കുമുഷ്ടി. നയസമീപനങ്ങളിൽ കടുകിട വ്യതിചലിക്കാത്ത പാര്‍ട്ടിയെ കൊല്ലം സമ്മേളനത്തിൽ നവകേരള പുതുവഴി നയരേഖയിൽ പിണറായി വിജയൻ തളച്ചിട്ടു. റോഡിലെ ടോളിനെ രാജ്യമാകെ എതിർത്ത പാർട്ടി ഇപ്പോൾ ടോൾ മാത്രമല്ല സർക്കാർ നൽകുന്ന സേവനങ്ങൾക്കെല്ലാം സെസ് ഏർപ്പെടുത്താനൊരുങ്ങുകയാണ്.
ലക്ഷ്യം മൂന്നാം സർക്കാർ, കേരളത്തിൽ ആരും പ്രതീക്ഷിക്കാത്ത മാറ്റമുണ്ടാകാൻ പോകുന്നു: എംവി ഗോവിന്ദൻ
നവകേരളത്തിന്റെ വഴി പിണറായി തെളിച്ച് മണിക്കൂറുകൾക്കകമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിൽ കേന്ദ്രത്തെ പഴിക്കുന്ന പ്രമേയം കൊല്ലത്ത് അവതരിപ്പിച്ചത്. പൊതുമേഖലയിൽ പങ്കാളിത്ത മാതൃകയിൽ സ്വകാര്യ നിക്ഷേപം ആകാമെന്ന നയരേഖയിലെ ഉള്ളടക്കം മുതിര്‍ന്ന നേതാക്കൾ വരെ അറിഞ്ഞില്ല. സമ്മളന അജണ്ട തീരുമാനിച്ച സംസ്ഥാന സമിതിയെ പോലും ഇരുട്ടിൽ നിർത്തിയായിരുന്നു പിണറായി വിജയന്‍റെ പുതുവഴി വെട്ടൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം