
കാസര്‍കോട്: കാസർകോട് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജില്‍(kasargod medical college) ഇതുവരേയും കിടത്തി ചികിത്സ(no ip treatment) തുടങ്ങിയിട്ടില്ല. ഒ പി (op)ആകട്ടെ പേരിന് മാത്രം. അവധിയില്‍ പോയ പീഡിയാട്രീഷന് പകരം ആളെ നിയമിച്ചിട്ടില്ല. പരാതികളുടെ കൂമ്പാരം മാത്രമാണ് കാസര്‍കോട്ടെ ഈ മെഡിക്കല്‍ കോളേജ്.
കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ബോര്‍ഡ് കിടക്കുന്നത് നിലത്ത്. ബോര്‍ഡ് പോലും കൃത്യമായി സ്ഥാപിക്കാൻ സാധിച്ചിട്ടില്ല എന്നതില്‍ നിന്ന് തുടങ്ങുന്നു ഈ ആശുപത്രിയോടുള്ള അവഗണന
2013 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടത്. കെട്ടിട നിര്‍മ്മാണം ഇഴഞ്ഞപ്പോള്‍ പ്രതിഷേധങ്ങളും സമരങ്ങളുമായി. അവസാനം 2021 ഡിസംബറില്‍ ഒ പി തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ പ്രഖ്യാപനം. അതും ഉണ്ടാകാതെ ആയതോടെ എം എൽ എ, എ ന്‍എ നെല്ലിക്കുന്ന് അടക്കമുള്ളവര്‍ സത്യഗ്രഹ സമരം നടത്തേണ്ടി വന്നു.
സമരങ്ങൾക്ക് ഒടുവില്‍ ജനുവരിയില്‍ ഒ പി തുടങ്ങി. പക്ഷേ ഡോക്ടര്‍മാർ പേരിന് മാത്രം. ജനറല്‍ മെഡിസിന്‍ ഒപികള്‍ മാത്രമാണ് ആറ് ദിവസും പ്രവര്‍ത്തിക്കുന്നത്. നെഫ്രോളജി, റുമറ്റോളജി ഒപികളില്‍ പരിശോധിക്കുന്നത് ജനറല്‍ മെഡിസിനിലെ ഡോക്ടര്‍മാര്‍ തന്നെ. കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടര്‍ അവധിയില്‍. പകരം ഡോക്ടറെ നിയമിച്ചിട്ടില്ല.
രേഖകളില്‍ ഇപ്പോഴുള്ളത് 15 ഡോക്ടര്‍മാര്‍. 27 നഴ്സുമാര്‍. 20 മറ്റ് ജീവനക്കാര്‍. കിടത്തി ചികിത്സ ഉടന്‍ തുടങ്ങാനാകുമെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ ഒന്നുമുണ്ടായില്ല.
കിടത്തി ചികിത്സ തുടങ്ങേണ്ട കെട്ടിടത്തിന്‍റെ നിര്‍മ്മാണം വരെ ഇപ്പോള്‍ നിര്‍ത്തി വച്ച അവസ്ഥയില്‍ ആണ് . കുടിശിക കിട്ടാത്തതിനാല്‍ കരാറുകാരന്‍ കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. 12 കോടി രൂപ കുടിശിക കിട്ടിയാല്‍ മാത്രമേ നിർമാണ പ്രവർത്തനം പുനരാരംഭിക്കാനാകൂ എന്ന നിലപാടിലാണ് കരാറുകാരന്‍.
കിടത്തി ചികിത്സയില്ലാത്ത സ്കാനിംഗും ശസ്ത്രക്രിയകളുമില്ലാതെ വെറുതേ ഒരു മെഡിക്കല്‍ കോളേജ് ആശുപത്രി. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രം പ്രവര്‍ത്തനം. മെഡിക്കല്‍ കോളേജ് എന്ന് പേരുണ്ടെങ്കിലും ഒരു പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ പോലെ മാത്രമാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത് എന്നതാണ് യാഥാർഥ്യം.എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഏറെയുള്ള, ആരോഗ്യ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന ഒരു ജില്ലയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയോടാണ് അധികൃതരുടെ ഈ അനാസ്ഥ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam