
കല്‍പ്പറ്റ: സംസ്ഥാനത്ത് അരിവാൾ രോഗികൾ ദുരിതത്തിൽ. ദിവസവും കഴിക്കുന്ന ഹൈഡ്രോക്സിയൂറിയ ഉൾപ്പെടെയുള്ള ഗുളികകൾ കൃത്യസമയത്ത് കിട്ടുന്നില്ലെന്ന് പരാതി. ഭക്ഷ്യക്കിറ്റ് മുടങ്ങിയതും പെൻഷൻ സമയത്ത് ലഭിക്കാത്തതും ആദിവാസികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് പ്രതിസന്ധിയാണ്. വിഷയത്തിൽ ഇന്നുതന്നെ ഇടപെടൽ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അരിവാൾ രോഗം ബാധിച്ചവർ ഒരു ദിവസം പോലും മുടങ്ങാതെ കഴിക്കുന്നതാണ് ഹൈഡ്രോക്സിയൂറിയ. ഗുളിക മുടങ്ങിയാൽ ശാരീരിക അസ്വാസ്ഥ്യം വർദ്ധിച്ച് രോഗം ബാധിച്ചവർ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയാണ് പതിവ്. ഇത്ര സങ്കീർണമാണ് കാര്യങ്ങൾ എന്നിരിക്കെ ആണ് സര്ക്കാർ സൗജന്യമായി നൽകുന്ന ഹൈഡ്രോക്സിയൂറിയ കൃത്യസമയത്ത് രോഗികൾക്ക് ലഭിക്കാത്തത്.
ഗുളികകൾ കൃത്യമായി ലഭിക്കാത്തതോടെ നിത്യവൃത്തിക്ക് പോലും വഴി ഇല്ലാത്ത ആദിവാസികൾ ഉൾപ്പെടെയുള്ള രോഗികൾ ആണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. പെൻഷനും എല്ലാ മാസവും ലഭിക്കാത്തത് രോഗികളുടെ പ്രതിസന്ധി വർദ്ധിപ്പിക്കുന്നുണ്ട്. അരിവാൾ രോഗികളെ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ നടക്കുന്നതിനാൽ ഭക്ഷ്യ കിറ്റും നാളുകളായി മുടങ്ങിയിരിക്കുകയാണ്. രോഗാവസ്ഥയെ തുടർന്ന് ജോലിക്ക് പോകാൻ പോലും കഴിയാത്തവരാണ് അരിവാൾ രോഗികൾ . അവർക്കാണ് ഗുളിക പോലും സമയത്ത് കഴിക്കുന്നത് ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയാത്തത്. വിഷയത്തിൽ ഇന്നുതന്നെ ഇടപെടൽ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വയനാട്ടിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam