
പാലക്കാട്: യുഡിഎഫിനോട് വിലപേശാൻ പി.വി അൻവർ വളർന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പ് സഹകരണത്തിനായി അൻവറുമായി ഇനി ചർച്ചയേ ഇല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവര്‍ പുതിയ പാർട്ടിയുണ്ടാക്കി. ഞങ്ങളുമായി സഹകരണത്തിന് വന്നു. ഞങ്ങൾ സംസാരിച്ചു. ഞങ്ങൾക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ശേഷമാണോ സംസാരിക്കാൻ വരുന്നതെന്ന് അൻവറിനോട് ചോദിച്ചു. സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാൻ പറഞ്ഞു. നിങ്ങൾ റിക്വസ്റ്റ് ചെയ്താൽ പിൻവലിക്കാമെന്ന് അൻവര്‍ പറഞ്ഞു, പിന്നാലെ റിക്വസ്റ്റ് ചെയ്തിക്കുന്നു പിൻവലിക്കൂ എന്ന് ഞാനും പറഞ്ഞു. പിന്നാലെയാണ് കണ്ടീഷൻസ് വെച്ചുളള അൻവറിന്റെ വാർത്താ സമ്മേളനം ഉണ്ടായത്. എഐസിസി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെ പിൻവലിക്കാനാണ് അൻവറ് പറയുന്നത്. യുഡിഎഫ് എത്ര വര്‍ഷമായുളളതാണ്. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാനാണ് അൻവര്‍ പറയുന്നതെന്നും സതീശൻ പരിഹസിച്ചു
അൻവറിന്റെ പിറകെ നടക്കാൻ യുഡിഎഫിനെ കിട്ടില്ല. വേണമെങ്കിൽ അവര്‍ക്ക് സ്ഥാനാര്ത്ഥിയെ പിൻവലിക്കാം. അൻവറിന്റെ സ്ഥാനാർത്ഥികൾ യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഞാനും തമ്മിൽ ഭിന്നതയില്ല. താൻ കണ്ടയ്നറിൽ കോടികൾ കടത്തിയെന്ന് മുഖ്യമന്ത്രിക്കായി പറഞ്ഞയാളാണ് അൻവർ. നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ അൻവറിനെ പിന്തുണക്കുമോ എന്നതും ചർച്ച ചെയ്തിട്ടില്ലെന്നും സതീശൻ വിശദീകരിച്ചു.
'ഷാഫിയുടെ ജനപിന്തുണയിൽ എതിരാളികൾക്ക് ഭയം'
ഷാഫി പറമ്പിലിന്റെ ജനപിന്തുണ എതിരാളികളെ ഭയപ്പെടുത്തുന്നതാണെന്നും അതിന്റെ ഭാഗമായി ഉയരുന്ന ആരോപണങ്ങളാണെന്നും വിഡി സതീശൻ പറഞ്ഞു. ഞാനും ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും, ഞങ്ങളെല്ലാം ഒരു ടീമായി നിൽക്കുന്നവരാണ്. മിൻഹാജ് പാലക്കാട് ന്യൂനപക്ഷങ്ങൾക്കിടയിൽ ഒരു ചലനവും ഉണ്ടാക്കില്ല.
'മുഖ്യമന്ത്രിക്ക് മനസാക്ഷിയില്ല'
എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ ഒന്നാശ്വസിപ്പിക്കാനുള്ള മനസാക്ഷിപോലും മുഖ്യമന്ത്രിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് ആരോപണ വിധേയായ പിപി ദിവ്യയെ സംരക്ഷിക്കുന്നത്. സർക്കാരിനെയും പാർട്ടിയേയും ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടിയിട്ട ആളാണ് പിണറായിയെന്നും സതീശൻ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam