
കൊച്ചി: കെ റെയിൽ പദ്ധതിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് റെയിൽവേ. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ് തത്വത്തിലുള്ള അനുമതി നൽകിയതെന്ന് ഹൈക്കോടതിയിൽ റെയിൽവേ വ്യക്തമാക്കി. പദ്ധതിയുടെ ഡിപിആർ ഇപ്പോഴും റെയിൽവേ ബോർഡിൻ്റെ പരിഗണനയിലാണ്. എന്നാൽ ഇപ്പോഴും ഡിപിആറിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെന്നും റെയിൽവേ വ്യക്തമാക്കി.
ഡിപിആറിന് അനുമതി നൽകാത്തതിനാല്‍ സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിർത്തിവയ്ക്കുന്നതാണ് നല്ലതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പദ്ധതിയുടെ സാങ്കേതിക സാധ്യത സംബന്ധിച്ച് ഡിപിആറില്‍ ഒന്നും പറയുന്നില്ല. അലൈന്‍മെന്‍റ് പ്ലാന്‍ ഉള്‍പ്പടെ വിശദമായ സാങ്കേതിക സാധ്യത റിപ്പോര്‍ട്ട് നല്‍കാന്‍ കെറെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു.
അതേസമയം സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. സിൽവർ ലൈൻ പദ്ധതിക്കായി സർവേ നടത്താൻ എന്ത് തടസമാണുള്ളതെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കുമ്പോൾ ചോദിച്ചു. സർവ്വേ നടത്താൻ നിയമപരമായ തടസം ഇല്ലല്ലോ എന്നും കോടതി ചോദിച്ചു. സർവെ നടത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് നിരീക്ഷിച്ച കോടതി പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവെ ആൻറ് ബൗണ്ടറിആക്ട് പ്രകാരം സർവെ നടത്താമെന്നും അഭിപ്രായപ്പെട്ടു. ഹർജിക്കാരുടെ ഭൂമിയിൽ സർവേ തടത്ത സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നിർണായകമായ നിരീക്ഷണം നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam