
തിരുവനന്തപുരം: കേരളത്തിൽ പകൽ സമയം ചുട്ടുപൊള്ളും. സംസ്ഥാനത്ത് പകൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന ചൂട് രേഖപ്പടുത്തിയത് തിരുവനന്തപുരത്താണ്. 36.2°c ആണ് തലസ്ഥാനത്തെ താപനില. കേരളത്തിൽ പൊതുവെ പകൽ ചൂട് കൂടി വരുകയാണെന്നും വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരിലാണ് രേഖപ്പെടുത്തിയത്. ജനുവരി 15 ഓടെയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയത്. തുലാം വര്‍ഷം പിന്‍ മാറിയതോടെ ചൂട് കൂടാന്‍ തുടങ്ങി. ഇതിന് ശേഷം കേരളത്തില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നില്ല.
അതേസമയം കന്യാകുമാരി തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്നലെ രാത്രി 11.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രവചിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam