സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോകിലെ വിഡിയോകളും ഒരു ടിവിയിലെ ടാലന്റ് ഷോയുമാണ് രണ്ടുപേരും തങ്ങൾ ഒരമ്മയുടെ മക്കളാണെന്നും ഇരട്ടകളായി ഒരേദിവസം പിറന്നവരാണെന്നും തിരിച്ചറിയാൻ സഹായിച്ചത്.

ജോർജ്ജിയ: ജനനസമയത്ത് വേർപിരിഞ്ഞ് വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന ഇരട്ടകൾ വീണ്ടും കണ്ടുമുട്ടുന്ന പ്രമേയമുള്ള നിരവധി സിനിമകൾ നാം കണ്ടിട്ടുണ്ട്. ഹേമമാലിനി നായികയായ സീത ഔർ ഗീത എന്ന ബോളിവുഡ് ചിത്രമടക്കം നിരവധി സിനിമകൾ നമുക്ക് മുമ്പിലുണ്ട്. എന്നാൽ സിനിമാക്കഥകളെ വെല്ലുന്ന സംഭവമാണ് കിഴക്കൻ യൂറോപ്യൻ രാജ്യമായ ജോർജിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഇരട്ടകളായി ജനിച്ച്, ഒരേ നഗരത്തിന്‍റെ രണ്ടറ്റങ്ങളിൽ പരസ്പരം തിരിച്ചറിയാതെ 19 വർഷത്തോളം ജീവിച്ച രണ്ട് പെൺകുട്ടികളുടെ ജീവിത കഥ സിനിമ കഥകളെ വെല്ലുന്നതാണ്.

ആമി ഖിവീഷ്യ, ആനോ സർതാനിയ എന്നീ കുട്ടികളാണ് ജന്മനാ പിരിഞ്ഞ് പരസ്പരം തിരിച്ചറിയാതെ വർഷങ്ങളോളം കഴിഞ്ഞത്. ഒടുവിൽ സോഷ്യൽ മീഡിയയാണ് ഇരട്ടകളായ പെൺകുട്ടികളെ ഒരുമിപ്പിച്ചത്. അന്താരാഷ്ട്ര മാധ്യമമായ ബിബിസി ആണ് ഇരട്ടക്കുട്ടികളുടെ ഒരുമിക്കലിന്‍റെ കഥ പുറം ലോകത്തെ അറിയിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോകിലെ വിഡിയോകളും ഒരു ടിവിയിലെ ടാലന്റ് ഷോയുമാണ് രണ്ടുപേരും തങ്ങൾ ഒരമ്മയുടെ മക്കളാണെന്നും ഇരട്ടകളായി ഒരേദിവസം പിറന്നവരാണെന്നും തിരിച്ചറിയാൻ സഹായിച്ചത്.

2002 ൽ ആണ് ജോർജിയ സ്വദേശി അസ ഷോണി ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. പ്രസവത്തോടെ അസ ഷോണി കോമയിലായി. ഇതോടെ മക്കളെ വളർത്താൻ മറ്റൊരു വഴിയും മുന്നിൽ തെളിയാത്തത് കൊണ്ട് അസ ഷോണിയുടെ ഭർത്താവ് ഗോച്ച ഗഗാറിയ കുഞ്ഞുങ്ങളെ വിൽക്കാൻ തീരുമാനിച്ചു. ഒടുവിൽ ഹൃദയം മുറിയുന്ന വേദനയോടെ അവർ കുഞ്ഞുങ്ങളെ രണ്ട് ദമ്പതിമാർക്ക് കൈമാറി ആനോയെ തിബിലിസി കുടുംബമാണ് വളർത്തിയത്. ആമി സുഗ്ദിദിയിലും വളർന്നു. 11 വയസു വരെ രണ്ടുപേരും പരസ്പരം തിരിച്ചറിയാതെ ഒരേ നഗരത്തിന്‍റെ രണ്ട് കോണുകളിൽ തുടർന്നു. 

ഇരുവർക്കും പന്ത്രണ്ട് വയസുള്ളപ്പോഴാണ് ആമിയും ആനോയും ആദ്യമായി തങ്ങള്‍ തമ്മിൽ എന്തോ സാമ്യതകളുണ്ടെന്ന് മനസിലാക്കുന്നത്. ജോർജിയാസ് ഗോട്ട് ടാലന്റ് എന്ന ടിവി ഷോ ആമി ഖിവീഷ്യയുടെ പ്രിയപ്പെട്ട ടിവി ഷോകളിലൊന്നായിരുന്നു. ഒരിക്കൽ ടിവിയിൽ ഷോ കണ്ടുകൊണ്ടിരിക്കെയാണ് തന്നെ പോലെയുള്ള ഒരുപെൺകുട്ടി നൃത്തം ചെയ്യുന്നത് ആമി കാണുന്നത്. എന്നാൽ അത് തന്റെ സഹോദരിയാണെന്ന രഹസ്യം ആമിക്ക് മനസിലാക്കാൻ അന്ന് സാധിച്ചില്ല. പിന്നീട് ആ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനുമായില്ല.

പിന്നെയും കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് നവമാധ്യമ പ്ലാറ്റ്ഫോമായ ടിക്ടോകിൽ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയിൽ നീല നിറത്തിലുള്ള മുടിയുള്ള, കാണാൻ തന്നെ പോലെയുള്ള ഒരു പെൺകുട്ടിയുയെ ആനോ ​​ശ്രദ്ധിക്കുന്നത്. അക്കൌണ്ട് ഫോളോ ചെയ്ത് വീഡിയോകൾ ശ്രദ്ധിച്ച ആനോ വൈകാതെ തന്നെ അത് തന്റെ ഇരട്ടസഹോദരിയാണെന്ന് തിരിച്ചറിഞ്ഞു. എന്നിട്ടും നാളുകൾക്ക് ശേഷമാണ് ഇരുവരും തമ്മിൽ കാണുന്നത്. 2022ൽ ഇരുവർക്കും 19 വയസുള്ളപ്പോഴാണ് ജനിച്ച അന്ന് വേർപിരിഞ്ഞ ശേഷം ആമിയും ആനോയും കണ്ടുമുട്ടുന്നതെന്ന് ബിബിസി റിപ്പോർട്ടി പറയുന്നു. നാളുകൾക്ക് ശേഷം കൂടപ്പിറപ്പിനെ തിരിച്ചുകിട്ടിയതിന്‍റെ സ്വപ്നതുല്യമായ കണ്ടുമുട്ടലിൽ കണ്ണീർ പൊഴിക്കുകയാണ് ഇരുവരും.

Read More : 25 വർഷമായി പ്രവാസി, കടയിലെത്തിയ യുവാവിന്‍റെ മർദ്ദനമേറ്റ് ദാരുണാന്ത്യം; ബഷീറിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തും