
കൊച്ചി: രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാറിന് വീണ്ടും തിരിച്ചടി. സസ്പെൻഷന് സ്റ്റേ ഇല്ല. ഇടക്കാല ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. സർക്കാരിൻ്റെ വാദം പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. അജിത് കുമാർ ഡിജിപി ആകാൻ യോഗ്യനല്ല എന്നും ഇരകൾക്ക് നീതി നിഷേധിക്കാൻ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണ് എന്നുമായിരുന്നു സർക്കാർ വാദം.
ഇതിൽ കാറ്റ് വിശദമായ വാദം കേൾക്കും. സസ്പെൻഷൻ നടപടി ചട്ടം പാലിക്കാതെയാണെന്നും തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിച്ചതെന്നുമാണ് അജിത് കുമാറിൻ്റെ വാദം. ഹർജി 20ന് വീണ്ടും പരിഗണിക്കും. മറുപടി നൽകാൻ സർക്കാരിന് നിർദേശം. സസ്‌പെൻഷൻ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ കഴിഞ്ഞ ആഴ്ചയാണ് എഡിജിപി എംആർ അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തര മന്ത്രിയാണ് സസ്പെൻഷൻ ശുപാർശ ചെയ്തത്. ശുപാർശ മുഖ്യമന്ത്രിയും അംഗീകരിച്ചതോടെയാണ് നടപടിയുണ്ടായത്. അജിത് കുമാറിനെതിരായ നടപടി വൈകുന്നുവെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻ്റ് ചെയ്തു കൊണ്ടുള്ള തീരുമാനം വരുന്നത്. ഈ മാസം 31ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് നടപടി ഉണ്ടായത്. ഇത് ചോദ്യം ചെയ്തുകൊണ്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അജിത് കുമാർ സമീപിച്ചിരുന്നു. ഈ ഹർജിയാണ് തള്ളിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam