വഖഫ് വിഷയത്തിൽ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനത്തെ ചൊല്ലി സമസ്തയിൽ ഭിന്നത രൂക്ഷം. മലപ്പുറത്ത് അടുത്ത മാസം 11ന് വഖഫ് വിശദീകരണയോഗം നടക്കും.
മലപ്പുറം: വഖഫ് വിഷയത്തിൽ സിപിഎം നടത്തിയ സെമിനാറിൽ സർക്കാരിനെതിരെ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനത്തെ ചൊല്ലി സമസ്തയിൽ ഭിന്നത രൂക്ഷം. മലപ്പുറത്ത് അടുത്ത മാസം 11ന് വഖഫ് വിശദീകരണയോഗം നടക്കും. പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവന നിലനിൽക്കെയാണ് വിശദീകരണ സമ്മേളനം നടത്താൻ ഒരുങ്ങുന്നത്.
ഉമർ ഫൈസിയുടെ പ്രസംഗവും നേതാക്കളുടെ പ്രസ്താവനകളും മുശാവറയിൽ ചർച്ച ചെയ്യുമെന്നും പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു. നിർദേശം മറികടന്നാണ് സമസ്തയിലെ ഒരു വിഭാഗത്തിൻ്റെ നീക്കം. ഉമർ ഫൈസിയെ മുശാവറയിൽ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ലീഗ് അനുകൂലികൾ പൈലറ്റ് സംഗമം നടത്തുകയും ചെയ്തിരുന്നു. പാണക്കാട് അബ്ബാസലി തങ്ങളും പരിപാടിയുടെ ഭാഗമായിരുന്നു.
അതേസമയം ഉമർ ഫൈസിക്ക് പിന്തുണയുമായി സിപിഎം ജില്ലാ സെക്രട്ടറി വിപി അനിൽ രംഗത്തെത്തിയിരുന്നു. ലീഗ് അനുകൂല വിഭാഗമാണ് ഫൈസിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തുന്നത് എന്നാണ് അനിലിന്റെ പ്രതികരണം. ഫൈസിയോടുള്ള വ്യക്തി വിരോധമാണ് പുറത്തുവരുന്നതെന്ന് ഉമർ ഫൈസി അനുകൂലികളും പ്രതികരിച്ചു.

