കേസിലെ പ്രധാനി ശ്യാംലാലിന്‍റെ ഭാര്യയ്ക്ക് എല്ലാമറിയാമായിരുന്നുവെന്ന് ദിവ്യ തന്നെ ഉദ്യോഗാര്‍ത്ഥികളോട് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പക്ഷേ ശ്യംലാലിന്‍റെ അഭിഭാഷകയായ ഭാര്യയ്ക്കെതിരെ ഇതുവരെയും കാര്യമായ ഒരു നടപടിയും പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു. തട്ടിപ്പ് വിവരങ്ങൾ വാർത്തയായതിന് പിന്നാലെ പ്രധാന ഇടനിലക്കാരി ദിവ്യാനായരെ അറസ്റ്റ് ചെയ്തത് മാത്രമാണ് അന്വേഷണത്തിലെ ഒരോയൊരു പുരോഗതി. ടൈറ്റാനിയം ഡിജിഎമ്മായിരുന്ന ശശിധരന്‍ തമ്പിയടക്കമുള്ള ആറു പ്രതികളില്‍ ഒരാളെ പോലും ഇതുവരെ പിടികൂടിയില്ല.
ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ഒക്ടോബറില്‍ കന്‍റോണ്‍മെന്‍റ് പൊലീസും നവംബറില്‍ പൂജപ്പുര പൊലീസും വെഞ്ഞാറമൂട് പൊലീസും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു വെങ്കിലും ഏഷ്യാനെറ്റ്ന്യൂസ് വാര്‍ത്ത പുറത്തുകൊണ്ടുവരും വരെ ആരും അനങ്ങിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച വാര്‍ത്ത പുറത്തുവന്നതോടെ ഞായറാഴ്ച രാവിലെ ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പക്ഷേ അപ്പോഴേക്കും മറ്റ് പ്രതികളെല്ലാം മുങ്ങി. അവരെ പിടിക്കാന്‍ ഒരു ശ്രമവും പൊലീസ് ഇപ്പോഴും നടത്തുന്നില്ല. ശശിധരൻ തമ്പി അടക്കമുള്ളവർ മൊബൈൽ സ്വിച്ഡ് ഓഫാക്കി മുങ്ങിയെന്ന് മാത്രമാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരം സിറ്റിയില്‍ മാത്രം 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ലോ ആന്‍റ് ഓര്‍ഡര്‍ ചുമതലയുള്ള സിഐമാരും എസ്ഐമാരും പ്രത്യേക അന്വേഷണ സംഘത്തിന്‍റ ഭാഗമായതോടെ അന്വേഷണം ഒന്നുമാകാത്ത സ്ഥിതിയാണ്. കേസിലെ പ്രധാനി ശ്യാംലാലിന്‍റെ ഭാര്യയ്ക്ക് എല്ലാമറിയാമായിരുന്നുവെന്ന് ദിവ്യ തന്നെ ഉദ്യോഗാര്‍ത്ഥികളോട് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പക്ഷേ ശ്യംലാലിന്‍റെ അഭിഭാഷകയായ ഭാര്യയ്ക്കെതിരെ ഇതുവരെയും കാര്യമായ ഒരു നടപടിയും പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
ദിവ്യ നായർ ബെവ്കോയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, കൂടുതൽ തട്ടിപ്പുകൾ പുറത്ത്
ഇത്രയേറെ പണം ജോലിക്കായി ഉദ്യോഗാർത്ഥികളിൽ നിന്നും കൈക്കലാക്കിയിട്ടും ആ പണം എന്ത് ചെയ്തെന്നോ ആരൊക്കെയാണ് പങ്കിട്ടുവെന്നോ ഇതുവരെയും പൊലീസിന് ഒരു പിടിയുമില്ല. ഇന്‍റര്‍വ്യൂ നടത്തിയതില്‍ ടൈറ്റാനിയം എംഡിയും ഉണ്ടെന്ന ഇടനിലക്കാരിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചും അന്വേഷണ സംഘം ഒന്നും മിണ്ടുന്നില്ല.
ജോലി തട്ടിപ്പ് കേസ് : ടൈറ്റാനിയത്തിൽ വീണ്ടും പൊലീസ് പരിശോധന, ശശികുമാരൻ തമ്പിയടക്കം ഒളിവിൽ