ആർഎസ്എസ് ശാഖ സംരക്ഷിച്ചെന്ന സുധാകരന്റെ പ്രസ്താവനയിൽ അത്ഭുതമില്ല, ജനങ്ങൾ കാണുന്നുണ്ടെന്ന് എം വി ഗോവിന്ദൻ

By Web TeamFirst Published Nov 9, 2022, 2:41 PM IST
Highlights

''ബിജെപിയിൽ പോകാൻ തോന്നിയാൽ പോകുമെന്ന സുധാകരന്റെ നിലപാട് ജനാധിപത്യപരമായ അവകാശമാണ്. കോൺഗ്രസ് ആണ് അത് ഗൌരവത്തിൽ എടുക്കേണ്ടത്.''

കണ്ണൂർ : കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരൻ്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കണ്ണൂരിൽ കോൺഗ്രസും ആർഎസ്എസും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചത്. 1969 മുതലേ ആ ബന്ധം ഉണ്ട്. ഇ പി ജയരാജനെതിരെ അക്രമം നടത്തിയവരിൽ ആർഎസ്എസുകാരുമുണ്ട്. കണ്ണൂരിനെ ദത്തെടുത്ത് സിപിഎമ്മിനെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ആർഎസ്എസ്. ആദ്യം തെരഞ്ഞെടുത്ത ജില്ലയെന്ന നിലയിൽ രണ്ട് കോടി രൂപ നൽകി എന്നത് ആർഎസ്എസ് പറഞ്ഞതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

അതേസമയം ബിജെപിയിൽ പോകാൻ തോന്നിയാൽ പോകുമെന്ന സുധാകരന്റെ നിലപാട് ജനാധിപത്യപരമായ അവകാശമാണ്. കോൺഗ്രസ് ആണ് അത് ഗൌരവത്തിൽ എടുക്കേണ്ടത്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് ഒപ്പം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച്  നിൽക്കുകയാണ് കോൺഗ്രസ്  എന്നും ഗോവിന്ദൻ ആരോപിച്ചു. കൂടാതെ ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ സർക്കാരിന് പരിപൂർണ പിന്തുണയുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ആർഎസ്എസുമായി ബന്ധപ്പെട്ട് തന്റെ മുൻ പ്രസ്താവന കെ സുധാകരൻ ആവർത്തിച്ചത് വിവാദമായിരിക്കുകയാണ്. . താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നുമാണ് സുധാകരന്‍ പറഞ്ഞത്. മാത്രമല്ല. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നും കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ട്. തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. 

Read More : ഗവർണറുടെ ചാൻസലർ പദവി മാറ്റാൻ ഓർഡിനൻസ്;വിദ്യാഭ്യാസ വിദഗ്ധരെ പരിഗണിക്കും,ഓർഡിനൻസ് ബിൽ ആകാൻ ഗവർണർ ഒപ്പിടണം

click me!