
മലപ്പുറം: കരിപ്പൂർ വിമാനത്താവള പരിസരത്ത് വീട് നിർമ്മാണത്തിന് അനുമതി നൽകാത്ത വിഷയത്തിൽ ജനപ്രതിനിധികളുടെ ഇടപെടൽ. കെട്ടിട നിർമ്മണ ചട്ടത്തിൽ ഇളവുകൾ അനുവദിക്കുന്നതിന് സർക്കാരിനെ സമീപിക്കാനാണ് തീരുമാനം.
"എൻ ഒ സിക്ക് അപേക്ഷിച്ചിട്ട് മാസങ്ങളായി. ഇതുവരെ കിട്ടിയില്ല. എയർപോർട്ട് അതോറിറ്റിയിൽ പോയി അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് കളക്ടറെ പോയി കാണാനാണ്. കളക്ടറെ കണ്ടപ്പോൾ പറഞ്ഞത് ഡൽഹിക്ക് കത്തയച്ചിട്ടുണ്ട്. അവിടെ നിന്ന് ലഭിക്കുന്ന മറുപടി പ്രകാരം എൻ ഒ സി തരാമെന്നാണ്. എന്നാൽ ഇതുവരെ ലഭിച്ചില്ല"- ഇത് പ്രഭാകരന്‍റെ മാത്രം പ്രശ്നമല്ല. കരിപ്പൂർ വിമാനത്താവള പരിസരത്തെ ഭൂഉടമകൾ നേരിടുന്ന പ്രതിസന്ധിയാണ്.
2047 ൽ ഉണ്ടാകുമെന്ന് പറയുന്ന വിമാനത്താവള വികസനത്തിന്‍റെ പേരിൽ പാലക്കപ്പറമ്പ് അടക്കമുള്ള പ്രദേശങ്ങളിലെ കെട്ടിട നിർമ്മാണത്തിന് എയർപോർട്ട് അതോറിറ്റി എൻഒസി നൽകുന്നില്ല. ഇത് കാരണം സ്വന്തമായി ഭൂമി ഉണ്ടെങ്കിലും പലരും ഇപ്പോഴും വാടക വീടുകളിലാണ് താമസം. വിമാനത്താവള വികസനത്തിന് സ്ഥലം വിട്ട് നൽകിയപ്പോൾ കിട്ടിയ പണം കൊണ്ടാണ് മിക്കവരും വീടുപണി തുടങ്ങിയത്. എന്നാൽ വിമാനത്താവള അതോറിറ്റിയുടെ എൻ ഒ സി ഇല്ലാതെ വീടു നിര്‍മ്മിക്കാൻ കൊണ്ടോട്ടി നഗരസഭ അനുമതി നല്‍കുന്നില്ല. ഇതേ തുടർന്നാണ് ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെട്ടത്. ചില ഇളവുകൾ അത്യാവശ്യമായി നൽകണമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പ്രതികരിച്ചു. അതിനായി സർക്കാരിനെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ അടുത്ത മാസം മുതൽ നാട്ടുകാർക്ക് ഒപ്പം ചേർന്ന് പ്രതിഷേധത്തിന് ഇറങ്ങുമെന്ന് നഗരസഭാ ഭരണ സമിതി പറഞ്ഞു. വിഷയത്തിന്‍റെ ഗൗരവം പരിഗണിച്ച് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam