
തിരുവനന്തപുരം: ആയുധവുമായി പൊലീസ് വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ നൂറനാട് എസ് ഐ, വി ആര്‍ അരുണ്‍ കുമാറിന് ഡിജിപി അനില്‍കാന്ത് കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. കേരളാ പൊലീസിന്‍റെ വക ട്രോഫിയും അരുണ്‍ കുമാറിന് സമ്മാനിച്ചു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
റോഡരികിൽ ബൈക്ക് നിർത്തി, കയ്യിൽ കരുതിയ വെട്ടുകത്തിയെടുത്ത് എസ്ഐയെ വെട്ടിയ സുഗതന്‍ എന്നയാളെ സാഹസികമായാണ് ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ വി ആർ അരുൺ കുമാര്‍ പിടികൂടിയത്. പരിക്കേറ്റെങ്കിലും ഇയാളെ സാഹസികമായി അരുൺ കീഴ്‍പ്പെടുത്തുകയായിരുന്നു. എസ്ഐ വാഹനത്തിൽ നിന്ന് ഇറങ്ങുന്നതും പെട്ടെന്ന് സുഗതന്‍ വാഹനത്തിൽ നിന്ന് വെട്ടുകത്തിയെടുത്ത് വെട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ എസ്ഐ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നുണ്ട്. അടുത്തുള്ള സൈക്കിളിലേക്ക് ഇരുവരും മറിഞ്ഞുവീഴുന്നതിന് പിന്നാലെ എസ്ഐ ഇയാളെ കീഴ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
കൈകൊണ്ട് വെട്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെ അരുണ്‍ കുമാറിന്‍റെ ഇടത് കൈയിലെ വിരലുകൾക്ക് വെട്ടേറ്റിരുന്നു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെയാണ് അക്രമിയെ എസ് ഐ സാഹസികമായി പിടികൂടിയത്. വിരലുകളിൽ മുറിവേറ്റത് കാരണം ഏഴ് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. ഒരു വര്‍ഷം മുൻപാണ് അരുണ്‍ കുമാര്‍ നൂറനാട് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തത്. സ്ഥിരം മദ്യപാനിയായ സുഗതനെതിരെ സഹോദരൻ നൽകിയ പരാതി തീർക്കാൻ നൂറനാട് സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തിയിരുന്നു. സഹോദരനുമായുള്ള പ്രശ്നം പരിഹരിച്ച് വിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജൂണ്‍ 12 ന് പെട്രോളിങ്ങ് നടത്തുന്നതിനിടെ എസ് ഐ അരുൺകുമാറിന് നേരെ ആക്രമണം ഉണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam