'ഹരിത'യുടെ പരാതി കണ്ടിട്ടില്ലെന്ന് വനിതാ ലീഗ് ജന. സെക്രട്ടറി; മുസ്ലിം ലീഗ് ഏത് നൂറ്റാണ്ടിലാണെന്ന് കെ ടി ജലീൽ

By Web TeamFirst Published Aug 17, 2021, 5:10 PM IST
Highlights

പരാതി കൊടുത്ത വനിതകളെ ഒറ്റപ്പെടുത്തുന്ന മുസ്ലിം ലീഗ് ഏത് നൂറ്റാണ്ടിലാണ് രാഷ്ട്രീയപ്രവർത്തനം നടത്തുന്നതെന്ന് കെ ടി ജലീൽ വിമര്‍ശിച്ചു.

കോഴിക്കോട്: ഹരിത നേതാക്കളുടെ പരാതി കണ്ടിട്ടില്ലെന്ന് വനിതാ ലീഗ് ജന. സെക്രട്ടറി നൂര്‍ബിന റഷീദ്. പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ ഈ വിഷയം വന്നതായി അറിയില്ല. പാര്‍ട്ടിക്കുള്ളില്‍ നടത്തിയ ആശയവിനിമയം പുറത്തുപറയാനാകില്ലെന്നും നൂര്‍ബിന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹരിതയ്ക്കെതിരെ ലീഗ് നടപടി എടുത്തതിനോട് പ്രതികരിക്കാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പരാതി കൊടുത്ത വനിതകളെ ഒറ്റപ്പെടുത്തുന്ന മുസ്ലിം ലീഗ് ഏത് നൂറ്റാണ്ടിലാണ് രാഷ്ട്രീയപ്രവർത്തനം നടത്തുന്നതെന്ന് കെടി ജലീൽ വിമര്‍ശിച്ചു. ഹരിതയ്‌ക്കെതിരായ നടപടി ലീഗ് നേതൃത്വം പുനഃപരിശോധിക്കണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു.

വനിതാ കമ്മീഷന് നല്‍കിയ പരാതി ഹരിത നേതാക്കള്‍ പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മുസ്ലീംലീഗ് മരവിപ്പിച്ചത്. ഗുരുതര അച്ചടക്കലംഘനം ഹരിതയിൽ നിന്നുണ്ടായെന്ന് ആരോപിച്ചാണ് മുസ്ലീം ലീഗിന്‍റെ നടപടി. ഹരിത നേതാക്കൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്‍റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി എ വഹാബ് എന്നിവരോട് വിശദീകരണം തേടിയതായും മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Also Read: ഹരിതയുടെ പ്രവ‍ർത്തനം മരവിപ്പിച്ച് മുസ്ലീംലീ​ഗ്: യൂത്ത് ലീഗ് നേതാക്കളോട് വിശദീകരണം തേടും

വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാനുളള അന്ത്യശാസനവും ഹരിത നേതാക്കള്‍ അവഗണിച്ചതോടെയാണ് കടുത്ത നടപടിയെന്ന തീരുമാനത്തിലേക്ക് ലീഗ് നേതാക്കള്‍ എത്തിയത്. ഇന്ന് രാവിലെ 10 മണിക്കകം പരാതി പിൻവലിക്കണമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്‍റെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!