
തിരുവനന്തപുരം: വർക്കലയിൽ യുവാവിന്‍റെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. വർക്കലയിലെ ഒരു കടയിൽ നിന്നും ദിൽകുഷ് കഴിച്ച ഒരേ കുടുംബത്തിലെ എല്ലാവർക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഈ കുടുംബത്തിലെ 23 വയസ്സുകാരനായ വിജുവാണ് ഇന്നലെ മരിച്ചത്. കട ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സീൽ ചെയ്തു.
ഛര്‍ദ്ദിയും വയറിളക്കവും വന്ന് തീര്‍ത്തും അവശനായതിനെ തുടര്‍ന്നാണ് വർക്കല ഇലകമണ്‍ സ്വദേശി വിജുവിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ എത്തും മുൻപെ വിജു മരിച്ചിരുന്നു. വര്‍ക്കല കരവാരത്തുള്ള ഒരു കടയിൽ നിന്ന് വ്യാഴാഴ്ച ദിൽകുഷ് വാങ്ങിക്കഴിച്ചതിന് ശേഷം കുടുംബാംഗങ്ങൾക്കെല്ലാം ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. ശനിയാഴ്ച പുലർച്ചെയോടെ ആരോഗ്യനില വഷളായപ്പോഴാണ് വിജുവിനെ പാരിപ്പള്ളിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വിജുവിന് പിന്നാലെ അമ്മയെയും മൂന്നു സഹോദരങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജുവിന്‍റെ അമ്മ തീവ്രപരിചരണ വിഭാഗത്തിലാണ്. കരവാരത്ത് പ്രവര്‍ത്തിക്കുന്ന എൽബി സ്റ്റോർ എന്ന കട ഭക്ഷ്യസുരക്ഷാ വിഭാഗം സീൽചെയ്തു. ദിൽക്കുഷിന്‍റെ സാമ്പിള്‍ ശേഖരിച്ചു. ഇത് കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം അയിരൂർ പൊലീസും പറയുന്നു. പക്ഷെ അത് ഏത് ഭക്ഷണത്തിൽ നിന്നാണ് വിഷബാധയുണ്ടെന്നത് തെളിയാൻ ആന്തരിക അവയവ പരിശോധന ഫലം എത്തണം. അതോടൊപ്പം ഭക്ഷണ സാധങ്ങളുടെ ലാബ് റിപ്പോർട്ടും ആവശ്യമാണ്. അമ്മയും സഹോദരങ്ങളും ആശുപത്രിയില്‍ ആയതിനാൽ വിജുവിന്‍റെ മൃതദേഹം സംസ്കരിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam