
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ തളളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശ സന്ദർശനം എല്ലാവരും നടത്താറുളളതാണ്. കുടുംബ സമേതവും വിദേശ യാത്രകൾ നടത്താറുണ്ട്. സ്വന്തം കാശിന് പോകുന്നതിൽ എന്താണ് തെറ്റെന്നും ശിവൻകുട്ടി ചോദിച്ചു. രാഹുൽ ഗാന്ധി ആരോടും പറയാതെ വിദേശത്ത് പോയിട്ടില്ലേ. മാധ്യമങ്ങൾ ചിന്താ ഗതി മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കുടുംബ സമേതമുള്ള മുഖ്യമന്ത്രിയുടെ രണ്ടാഴ്ചത്തെ സ്വകാര്യവിദേശയാത്രയാണ് വിവാദമായത്. ലോകത്ത് എവിടെ നിന്നും മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിര്‍വ്വഹിക്കാമെന്ന് ഉറപ്പുള്ളപ്പോൾ പിന്നെ പകരം ആളെന്തിനെന്ന ചോദ്യമുയർത്തിയാണ് സിപിഎം വിവാദങ്ങളെ നേരിടുന്നത്. സ്വന്തം പണം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും വിവാദത്തിന് പിന്നിൽ രാഷ്ട്രീയ വിരോധവും ഇടതുപക്ഷ വിരുദ്ധതയും മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം പറയുന്നു.
എന്നാൽ എന്തിന് പോയി, എങ്ങനെ പോയി തുടങ്ങി രാഷ്ട്രീയവും ഭരണപരവുമായ ചോദ്യങ്ങടക്കം ഉന്നയിച്ചാണ് മുഖ്യമന്ത്രിയുടേയും കുടുംബത്തിന്‍റെ വിദേശ പര്യടനത്തെ പ്രതിപക്ഷം നേരിടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തതും പകരം ചുമതല കൈമാറാത്തതും പ്രതിപക്ഷം വലിയ പ്രശ്നമായി ഉന്നയിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam