
ആലപ്പുഴ: കൃഷ്ണപുരം ഞക്കനാലിൽ വീടുകയറി ആക്രമണം നടത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. 'കാക്ക ഷാൻ' എന്ന് വിളിക്കുന്ന ഷാനെയാണ് (27) കായംകുളം പൊലീസ് പിടികൂടിയത്. ഇയാൾ ഒളിവിലായിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് ഇയാൾ. യുവാക്കളെ വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചതിനൊപ്പം വീട്ടുപകരണങ്ങളും മോട്ടോർ സൈക്കിളും സ്കൂട്ടറും ഇയാൾ അടിച്ചുതകർത്തിരുന്നു. കഴിഞ്ഞ വർഷം നവംബർ നാലിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്‍റെ മേൽനോട്ടത്തിൽ എസ്ഐമാരായ രതീഷ് ബാബു, പ്രേംജിത്ത് കുമാർ, എഎസ്ഐമാരായ സജീവ് കുമാർ, റെജി, പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, അനു, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഓച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളിയായ ഷാൻ ഓച്ചിറ, കായംകുളം, കരുനാഗപ്പള്ളി സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ്. 2025ൽ കാപ്പ നിയമപ്രകാരം ജയിലിൽ അടയ്ക്കപ്പെട്ട ഇയാൾക്കെതിരെ വീണ്ടും കാപ്പ നിയമപ്രകാരം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam