സര്‍ക്കാര്‍ ശബരിമലപ്പേടിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കരുത്, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും എനന്‍എസ് മാധവന്‍ ട്വീറ്റില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തുന്നതിനെതിരെ സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍. തൃശ്ശൂര്‍ പൂരം പോലെയുള്ള സൂപ്പര്‍ സ്പ്രെഡര്‍ ഒത്തു ചേരല്‍ ഈ അവസസരത്തില്‍ ഒഴിവാക്കണമെന്ന് എന്‍എസ് മാധവന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
പതിനേഴ് ശതമാനം പോസിറ്റിവിറ്റി നിരക്ക് എന്നാൽ കേരളത്തിലെ അഞ്ചിൽ ഒരാൾക്ക് വൈറസ് ഉണ്ട് എന്നാണ്. അത് അപകടകരമാണ്. തൃശ്ശൂർ പൂരം പോലുള്ള സൂപ്പർസ്പ്രെഡർ ഒത്തുചേരലുകൾ ഈ അവസരത്തില്‍ നിർത്തുക. സര്‍ക്കാര്‍ ശബരിമലപ്പേടിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കരുത്, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും എനന്‍എസ് മാധവന്‍ ട്വീറ്റില്‍ വ്യക്തമാക്കി.
കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ തൃശ്ശൂര്‍ പൂരം നടക്കുന്നത്. പൂരം കാണാൻ എത്തുന്നവർ കൊവിഡ് വാക്സീൻ രണ്ട് ഡോസുകളും എടുത്തിരിക്കണമെന്നത് നിർബന്ധമാക്കി ഇന്നലെ സർക്കാർ ഉത്തരവിറക്കിയിരുന്നു. വാക്സീൻ ഒറ്റ ഡോസ് മതിയെന്ന നിർദേശം പിൻവലിച്ചാണ് പ്രത്യേക ഉത്തരവിറക്കിയത്. രണ്ടു ഡോസ് വാക്സീൻ എടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന വേണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി പൂരത്തിനായി പുറത്തിറക്കിയ പ്രത്യേക ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
തൃശൂർ പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോർട്ടലിൽ നിന്നും തിങ്കളാഴ്ച (ഏപ്രിൽ 19 ) 10 മണി മുതൽ ഡൗൺലോഡ് ചെയ്യാം. തൃശൂർ ജില്ലയുടെ ഫെസ്റ്റിവൽ എൻട്രി രജിസ്ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ പേര് തുടങ്ങിയ വിവരങ്ങൾ നൽകണം. തുടർന്ന് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിർണയത്തിനുള്ള ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേഷൻ എടുത്തതിൻ്റെ സർട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) അപ്‌ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ നിന്ന് എൻട്രി പാസ് ഡൗൺലോഡ് ചെയ്യാം.