
കൊച്ചി: അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിൽ ഇടപെട്ട് ഹൈക്കോടതി. നഴ്സുമാരുടെ സമരത്തെതുടര്‍ന്ന് ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നൽകി. നഴ്സുമാരുടെ സമരം ആശുപത്രി സേവനങ്ങൾ തടസ്സപ്പെടുത്തിയെന്നും എസ്മ (ആവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു. സര്‍ക്കാരും തൊഴിൽ വകുപ്പും ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആശുപത്രികളില്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജോലി ചെയ്യാൻ തയ്യാറാകുന്ന നഴ്സുമാരെ യൂണിയൻ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നിർദ്ദേശം.
അതേസമയം, ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമരത്തിനെതിരെ നിലപാട് സ്വീകരിച്ച കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനും (കെപിഎച്ച്എ) ജാസ്മിൻ ഷാ മറുപടി നൽകി. ആസ്മ രോഗികളെ നോക്കുന്നവരെ എസ്മ എന്നു പറഞ്ഞു പേടിപ്പിക്കരുതെന്നും രോഗികളുടെ ജീവൻ വെച്ചു പന്താടുന്നത് ആശുപത്രി മാനേജ്മെന്റുകളാണെന്നും ജാസ്മിൻ ഷാ പറഞ്ഞു.മാനേജ്മെന്‍റുകള്‍ക്കെതിരെയാണ് സർക്കാർ നടപടി എടുക്കേണ്ടത്. സർക്കാർ ചർച്ചക്ക് വിളിക്കണം. നിയമപരമായ ഒത്തു തീർപ്പിന് മാത്രമേ യുഎൻഎയുള്ളു.ഒത്തു തീർപ്പിന് തയ്യാറായ ആശുപത്രിമാനേജ് മെന്റുകളെ കെപിഎച്ച്എ പിന്തിരിപ്പിക്കുന്നുവെന്നും ജാസ്മിൻ ഷാ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam