
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിന്‍റെ ഭാഗമായി താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിലെ റൂമിൽ നിന്നും ലഹരി സാന്നിധ്യം കണ്ടെത്തിയെന്നും പുട്ടവിമലാദിത്യ പറഞ്ഞു. ഇതുവരെ കേസിൽ ഓം പ്രകാശ് ഉള്‍പ്പെടെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
അവിടെ വന്നവരെക്കുറിച്ചും അവര്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി സിനിമ താരങ്ങളെയും ചോദ്യം ചെയ്യും. സംഭവത്തിൽ വിശദമായ അന്വേഷണമാണ് നടക്കുന്നത്. ലഹരിയുടെ രാസ പരിശോധന ഫലം ഉടൻ ലഭിക്കും. ഓം പ്രകാശിന്‍റെ റൂമിൽ എത്തിയ ആളുകളെ ചോദ്യം ചെയ്ത് വരുകയാണ്. നടൻ ശ്രീനാഥ് ബാസിക്കും പ്രയാഗ മാർട്ടിനും ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെങ്കിലും ഉറപ്പായും വിളിപ്പിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. കൊച്ചിയിലേക്ക് വൻ തോതിൽ ലഹരി എത്തി എന്നത് കണ്ടെത്താനായിട്ടില്ല.
ഡി ജെ പരിപാടിക്കിടെ മൊബൈലുകള്‍ മോഷണം പോയ സംഭവത്തിൽ പ്രത്യേക സംഘം ഇതര സംസ്ഥാനങ്ങളിൽ പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് ചില സൂചനകള്‍ സുചനകൾ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് രാസലഹരിയുടെ അംശം കണ്ടെത്തിയത്. ഇന്നലെയാണ് മുറിയിൽ ഫോറൻസിക് പരിശോധന നടത്തിയത്.
മുറിയിലെ മേശയിൽ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് രാസലഹരിയുടെ അംശം കണ്ടെത്തിയത്. അതേസമയം, ഓം പ്രകാശിന് ജാമ്യം നൽകിയതിനെതിരെ പൊലീസ് കോടതിയെ സമീപിക്കും. രാസലഹരിയുടെ കെമിക്കൽ അനാലിസിസ് ലാബ് റിപ്പോർട്ട് കിട്ടിയാൽ ഉടൻ പൊലീസ് കോടതിയിൽ സമര്‍പ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam