
തിരുവനന്തപുരം: ഓണക്കാലത്ത് പാല്‍, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. തിരുവോണത്തിന് മുന്നേയുള്ള ഉത്രാടം ദിനത്തില്‍ മാത്രം 37,00,365 ലിറ്റര്‍ പാലും 3,91,576 കിലോ തൈരുമാണ് മില്‍മ ഔട്ട്ലെറ്റുകള്‍ വഴി വിറ്റത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,33,47,013 ലിറ്റര്‍ പാലും 14,95,332 കിലോ തൈരുമാണ് വിറ്റഴിച്ചത്.
ഓഗസ്റ്റ് 15 ന് കേരളത്തില്‍ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ സെപ്തംബര്‍ 12 നുള്ള കണക്ക് പ്രകാരം നെയ്യുടെ വില്‍പ്പന 814 മെട്രിക് ടണ്‍ രേഖപ്പെടുത്തി. ക്ഷീരോത്പന്നങ്ങളുടെ വിപണിയില്‍ മില്‍മ പ്രഥമസ്ഥാനം നിലനിര്‍ത്തുകയും ഓരോ വര്‍ഷവും വില്‍പ്പന ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
കഴിഞ്ഞവര്‍ഷം പാലിന്‍റെ മൊത്തം വില്‍പ്പന 1,00,56,889 ലിറ്ററായിരുന്നു. അതിന് മുന്‍വര്‍ഷം ഓണത്തിന്‍റെ തിരക്കേറിയ നാല് ദിവസങ്ങളില്‍ 94,56,621 ലിറ്റര്‍ പാലാണ് വിറ്റു പോയത്. കഴിഞ്ഞ ഓണക്കാലത്ത് നാല് ദിവസം കൊണ്ട് 12,99,215 കിലോ തൈരാണ് വിറ്റതെങ്കില്‍ അതിന് മുന്‍വര്‍ഷം 11,25,437 തൈരാണ് വിറ്റഴിച്ചത്.
ഓണവിപണി മുന്നില്‍ കണ്ടു കൊണ്ട് പാലും തൈരും മറ്റ് പാലുല്‍പ്പന്നങ്ങളും സുഗമമായി വിതരണം ചെയ്യുന്നതിനായി മില്‍മ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയിരുന്നു. ഉപഭോക്താക്കള്‍ മില്‍മയില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്) ചെയര്‍മാന്‍ കെ എസ് മണി നന്ദി പറഞ്ഞു.
മികച്ച നേട്ടം കൈവരിക്കാനായതില്‍ ഫെഡറേഷന്‍റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍, പ്രാദേശിക യൂണിയനുകള്‍, മാനേജ്മെന്‍റ്, ക്ഷീരകര്‍ഷകര്‍, മില്‍മ ജീവനക്കാര്‍, വാഹനങ്ങളിലെ വിതരണ ജീവനക്കാര്‍, വിതരണക്കാര്‍ എന്നിവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. തങ്ങളുടെ ഉത്പന്നങ്ങളിലുള്ള ഉപഭോക്താക്കളുടെ അടിയുറച്ച വിശ്വാസവും ഗുണമേന്മയുംവിതരണത്തിലെ കാര്യക്ഷമതയും കൊണ്ടാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി റെക്കോര്‍ഡ് പ്രകടനം നടത്താന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam