
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട നീക്കങ്ങങ്ങളുമായി സപ്ലൈകോ. ഇനിയും മിൽമ പായസം മിക്സ് എത്തിക്കാത്ത ഇടങ്ങളിൽ മറ്റ് കമ്പനികളുടെ പായസം മിക്സ് വാങ്ങാൻ നിർദേശം നല്‍കി. വലിയ വില വ്യത്യസം ഇല്ലാത്ത പായസം മിക്സ് വാങ്ങാനാണ് നിർദേശം. കറി പൊടികൾ കിട്ടാത്ത സ്ഥലങ്ങളിലും മറ്റ് കമ്പനികളുടെ വാങ്ങാൻ നിർദേശം നല്‍കിയിട്ടുണ്ട്. അതേസമയം, മിൽമയുടെ നെയ്യ് എല്ലായിടങ്ങളിലും എത്തിച്ചു.
ഓണക്കിറ്റ് വിതരണത്തിൽ മൂന്നാം ദിനവും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനായി സപ്ലൈകോ നീക്കങ്ങള്‍ തുടങ്ങിയത്. ഒടുവിലത്തെ കണക്ക് പ്രകാരം അരലക്ഷത്തോളം കിറ്റുകൾ മാത്രമാണ് വിതരണം ചെയ്തത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കിറ്റുകൾ നൽകിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിൽ അയ്യായിരത്തിനടുത്ത് കിറ്റുകൾ വിതരണം ചെയ്തു. കിറ്റ് വിതരണത്തിൽ ഏറ്റവും പിന്നിൽ കോട്ടയം ജില്ലയാണ്. മറ്റന്നാളോടെ മാത്രമേ മുഴുവൻ കിറ്റുകളും വിതരണം ചെയ്യാനാകൂ എന്നാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് അറിയിക്കുന്നത്.
ഇന്നലെ വൈകീട്ട് മന്ത്രി വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ ഇന്ന് ഉച്ചയോടെ കിറ്റുകൾ റേഷൻ കടകളിലെത്തിക്കണമെന്നായിരുന്നു കർശന നിർദ്ദേശം. എന്നാൽ മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിംഗ് ജോലി ഇനിയും ബാക്കിയുണ്ട്. ഓണത്തിന് മുമ്പെങ്കിലും കിറ്റ് കിട്ടുമോ എന്ന ആശങ്കയും കനക്കുകയാണ്. മിൽമയുടെ പായസം മിക്സും ചില കറി പൊടികളും എത്താത്തതാണ് ഇന്നും പ്രതിസന്ധിയായത്. മിൽമയുടെ പായസം മിക്സ് ഇനിയും എത്താത്തയിടങ്ങളിൽ മറ്റ് കമ്പനികളുടെ പായസം മിക്സ് വാങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. റെയ്ഡ്കോയുടെ കറി പൊടികൾ കിട്ടാത്തതിടത്തും മറ്റ് കറിപൊടികൾ വാങ്ങാം. പുറത്ത് നിന്ന് വാങ്ങുമ്പോൾ വിലയിൽ വലിയ വ്യത്യാസം ഉണ്ടാകരുതെന്നും നിർദ്ദേശമുണ്ട്. ഓണം ഫെയറും കിറ്റ് വിതരണവും ഒന്നിച്ച് വന്നതും തിരിച്ചടിയായെന്നാണ് സപ്ലൈക്കോ വിശദീകരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam