
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശി കടന്നുകളഞ്ഞു. ജർമ്മനിയിൽ നിന്നും വന്ന ഇയാളെ ഇന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.
Also Read: കൊവിഡ് 19: തിരുവനന്തപുരത്ത് നിന്ന് കടന്നുകളഞ്ഞ ഹരിയാന സ്വദേശിയെ കണ്ടെത്തി
ആലപ്പുഴയില്‍ ഇന്നലെ സമാനമായ സംഭവം നടന്നിരുന്നു. കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് വിദേശ ദമ്പതികള്‍ ചാടിപ്പോയത്. പിന്നീട് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ ആലുവ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
യുകെയിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസുലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതെയാണ് ഇവര്‍ കടന്നുകളയുകയായിരുന്നു. എക്സാണ്ടർ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കടന്നത്. ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒമ്പതിനാണ് ഇവർ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്.
മഹാരാഷ്ട്രയിലെ നാഗ്പൂരിലും സമാനമായ സംഭവം ഉണ്ടായി. ഐസൊലേഷൻ വാർഡിൽ നിന്ന് അഞ്ച് പേരാണ് ചാടിപ്പോയത്. ഇവരില്‍ നാല് പേരുടേയും സ്രവ പരിശോധനാ ഫലം വന്നിട്ടില്ല. ഒരാളുടേത് നെഗറ്റീവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക