കൊവിഡ് 19: തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ നിന്ന് ചാടിപ്പോയ ഹരിയാന സ്വദേശിയെ കണ്ടെത്തിയത് ഹോട്ടലില്‍ നിന്ന്
കന്യാകുമാരിക്ക് പോകുന്നതിന് വേണ്ടിയാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത് എന്നാണ് വിവരം. ഇയാളുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു.
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞ ഹരിയാന സ്വദേശിയെ കണ്ടെത്തി. തമ്പാനൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ജർമ്മനിയിൽ നിന്നും വന്ന ഇയാളെ ഇന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കന്യാകുമാരിക്ക് പോകുന്നതിന് വേണ്ടിയാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത് എന്നാണ് വിവരം. ഇയാളുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. രോഗ സംശയം ഉണ്ടായതോടെ ഇരുവരെയും ഉച്ചയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍, അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സൈബര്‍ സെലാണ് ഇയാള്‍ ഉള്ള ഹോട്ടല്‍ കണ്ടെത്തിയത്.
ആലപ്പുഴയില്‍ ഇന്നലെ സമാനമായ സംഭവം നടന്നിരുന്നു. കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് വിദേശ ദമ്പതികള്‍ ചാടിപ്പോയത്. പിന്നീട് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ ആലുവ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
യുകെയിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസുലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതെയാണ് ഇവര്‍ കടന്നുകളയുകയായിരുന്നു. എക്സാണ്ടർ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കടന്നത്. ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒമ്പതിനാണ് ഇവർ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക