പരിഭ്രാന്തി പരത്തരുത്, കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ ശാസന; പുറത്തിറങ്ങാം, കൂട്ടത്തോടെ വേണ്ടെന്നും പിണറായി-live
Summary
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 83 ആയി. സംസ്ഥാനത്ത് 19 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
10:40 PM (IST) Mar 14
'കൊവിഡ് ബാധിതർക്ക് കിട്ടുന്ന സഹായം ഇല്ലാതാക്കരുത്', പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
കൊവിഡ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതോടെ രോഗബാധിതരുടെ ചികിത്സയ്ക്ക് ദുരിതാശ്വാസനിധിയിൽ നിന്ന് പണം നൽകാൻ വഴിയൊരുങ്ങിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ കേന്ദ്രം ഇറക്കിയ ഉത്തരവിൽ ഈ ചട്ടങ്ങൾ റദ്ദ് ചെയ്തിരുന്നു.
കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പുതുതായി 1245 പേര്‍ നിരീക്ഷണത്തില്‍. ഇതോടെ 1851 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ 14 പേരും ബീച്ച് ആശുപത്രിയില്‍ നാലു പേരും ഉള്‍പ്പെടെ ആകെ 18 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്ന് നാലു പേരേയും ബീച്ച് ആശുപത്രിയില്‍ നിന്ന് ഒരാളെയും ഡിസ്ചാര്‍ജ്ജ് ചെയ്തു. 19 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 88 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 68 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. 20 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
08:54 PM (IST) Mar 14
തിരുവനന്തപുരം കളക്ടറെ ശാസിച്ച് തിരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് നല്ലതെന്ന തരത്തിൽ പ്രസ്താവന നടത്തിയ ജില്ലാ കളക്ടറെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളിൽ ഭീതി ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന പാടില്ലെന്ന് കളക്ടറോട് മുഖ്യമന്ത്രി പറഞ്ഞു.
ഉത്തരവ് തിരുത്തി കേന്ദ്രം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമില്ല
കൊവിഡ് ധനസഹായത്തിനുള്ള ഉത്തരവിൽ മാറ്റം വരുത്തി കേന്ദ്രം. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം നൽകില്ല. 4 ലക്ഷം ധനസഹായം നൽകുമെന്നായിരുന്നു ആദ്യ ഉത്തരവ്.
കൊറോണക്കാലത്തെ മാധ്യമപ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. 'പ്രതിസന്ധിഘട്ടങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ചിലർ ശ്രമിച്ചിരുന്നു. അതിന് പിന്നാലെ മാധ്യമങ്ങൾ പോയില്ല', പ്രതിപക്ഷത്തിന് നേരെ ഒളിയമ്പെയ്ത് മുഖ്യമന്ത്രി. എന്നാൽ മൈക്കുമായി അസുഖബാധിതരുടെ വീട്ടിലോ, ഐസൊലേഷനിലുള്ളവരെയോ കാണാൻ പോകരുത്, നിങ്ങളും ജാഗ്രത പാലിക്കണം- എന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട്.
07:12 PM (IST) Mar 14
കൊവിഡ് 19: ഇന്ന് ആശുപത്രിയിൽ ആയത് 106 പേര്‍, നിയന്ത്രണങ്ങൾ ഫലം ചെയ്തെന്ന് മുഖ്യമന്ത്രി
രോഗികൾ രക്ഷപ്പെടുന്ന സാഹചര്യമുള്ളതിനാലും, എല്ലാവർക്കും പരിശോധന ആവശ്യമായതിനാലും കർശന പരിശോധന നടത്താനാണ് തീരുമാനമെന്ന് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി. കൂടുതൽ വായിക്കാം:
ലോക്സഭയിൽ ഇനി സന്ദർശകരെ അനുവദിക്കില്ല. നാളെ മുതൽ സന്ദർശകപാസ്സ് നൽകുന്നത് നിർത്തി.
07:06 PM (IST) Mar 14
നെടുമ്പാശ്ശേരിയിൽ പരിശോധന നാല് ഘട്ടമായി
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വരുന്നവരെ 4 ഘട്ട പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട് എന്ന് മന്ത്രി വി എസ് സുനിൽകുമാർ. പ്രതിദിനം ശരാശരി 3000 പേരെ പരിശോധിക്കുന്നു. ഇന്ന് രാവിലെ ഇറ്റലിയിൽ നിന്നും എത്തിയ 21പേരെ ജില്ലയിലെ 3ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി എന്നും സുനിൽകുമാർ. വിമാനത്താവളം, റയിൽവേ സ്റ്റേഷൻ, ഇന്‍റർസ്റ്റേറ്റ് സർവീസ് എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കി.
07:00 PM (IST) Mar 14
മഹാരാഷ്ട്രയിൽ ഐസൊലേഷനിലുണ്ടായിരുന്ന രോഗി മരിച്ചു
മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധ സംശയിച്ച് ഐസൊലേറ്റ് ചെയ്ത വൃദ്ധനായ രോഗി മരിച്ചു. ബുൽധാന ജില്ലയിലാണ് 71-കാരൻ മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നില്ല. ഫലം വരും മുൻപാണ് മരണം. ഇദ്ദേഹം സൗദി അറേബ്യയിൽ പോയിരുന്നു. തിരികെ വന്ന ശേഷമാണ് ഐസൊലേറ്റ് ചെയ്തത്.
06:58 PM (IST) Mar 14
തിരുവനന്തപുരത്ത് ചാടിപ്പോയ ആളെ തിരികെ കിട്ടി, കിട്ടിയത് ഹോട്ടലിൽ നിന്ന്
തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിപ്പോയ ഹരിയാന സ്വദേശിയെ ഹോട്ടലിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇയാളെ തിരികെ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയി.
06:55 PM (IST) Mar 14
ഇനി പരിശോധനയ്ക്ക് പൊലീസും
കൊവിഡ്- 19: സംസ്ഥാനത്ത് ഇനി പരിശോധനയ്ക്ക് പൊലീസും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. എല്ലാ വിമാനത്താവളങ്ങളിലും പരിശോധനയ്ക്ക് ആരോഗ്യവകുപ്പിന് ഒപ്പം എസ്‍പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമുണ്ടാകും. യാത്രക്കാരെ ആരോഗ്യ വകുപ്പിനൊപ്പം പരിശോധിക്കും. റയിൽവേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ഇനി ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിൽ പരിശോധനാ സംഘങ്ങളുണ്ടാകും. ഇന്ന് രാത്രി മുതൽ പരിശോധന തുടങ്ങും. അസുഖബാധിതരെ വിമാനത്താവളത്തിന് സമീപം തന്നെ പാർപ്പിക്കാൻ സംവിധാനം ഒരുക്കും. ഉത്സവങ്ങളും പ്രാർത്ഥനാ യോഗങ്ങളും മാറ്റാൻ ജില്ലാ പൊലീസ് മേധാവികൾ നേരിട്ട് ഇടപെടണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ജൂനിയർ ഐപിഎസ് ഉദ്യോഗ്രന്ഥരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. പളളികളിലെ പ്രാർത്ഥനകൾ ഓൺലൈൻ വഴിയാക്കാനുള്ള നിർദ്ദേശം എസ്‍പിമാർ പള്ളി അധികാരികളുമായി ചർച്ച ചെയ്യും.
06:45 PM (IST) Mar 14
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാള്‍ കടന്നുകളഞ്ഞു
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് 19 നിരീക്ഷണത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശിയാണ് കടന്നുകളഞ്ഞത്. ഇയാൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി വിവരം കിട്ടിയിട്ടുണ്ട്. പരിഭ്രാന്തരാകരുതെന്നും, ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയെന്നും ജില്ലാ ഭരണകൂടം.
പത്തനംതിട്ട അതീവജാഗ്രതയിലേക്ക്, നാളെ മുതൽ പരിശോധനയ്ക്ക് പൊലീസും
പത്തനംതിട്ടയിൽ റെയിൽവേ സ്റ്റേഷനിൽ വരുന്നവരെ നിരീക്ഷിക്കാൻ സംവിധാനം. പ്രധാന ബസ് സ്റ്റാൻഡുകളിൽ പരിശോധനയുണ്ടാകുമെന്ന് ജില്ലാ കളക്ടർ പി ബി നൂഹ് വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളിൽ അടുത്ത ദിവസം പരിശോധന നടത്തും. ഉത്സവം, പള്ളി ചടങ്ങുകൾ കുറഞ്ഞ പങ്കാളിത്തത്തിൽ നടത്തണമെന്ന് വീണ്ടും കളക്ടർ അഭ്യർത്ഥിച്ചു. കോളേജുകളിലെ ആഘോഷ പരിപാടികൾ നിയന്ത്രിക്കും. ഇന്ന് മാത്രം 223 പേർക്ക് വീട്ടിൽ ഭക്ഷണം എത്തിച്ചു. ചടങ്ങുകൾ നടത്തുന്നില്ല എന്ന് ഉറപ്പുവരുത്താൻ നിരീക്ഷണത്തിന് പോലീസും ഉണ്ടാകും. ഐസൊലേഷൻ പാലിച്ചില്ലെങ്കിൽ പോലീസ് നടപടിയുണ്ടാകും.
മറ്റ് രാജ്യങ്ങളിൽ നിന്നെത്തിയ 73 കേസുകൾ വീടുകളിൽ ഉണ്ടെന്ന് കളക്ടർ അറിയിച്ചു. ജില്ലയിൽ 28 പേർ ആശുപത്രിയിൽ ഐസോലേഷനിൽ ഉണ്ട്. ഒരാൾ ഇറ്റലിയിൽ നിന്ന് എത്തിയ ആൾ. ഇയാൾക്ക് രോഗലക്ഷണവും ഉണ്ട്. 1248 പേർ വീടുകളിലുണ്ട്.
പൊതുപരിപാടികളടക്കം രണ്ട് ആഴ്ചത്തേക്ക് നടത്തരുത്. നടത്തുന്നവർക്ക് പൊലീസ് നോട്ടീസ് നൽകും. ഇന്ന് 4 സാമ്പിളുകൾ അയച്ചു. ഇതു വരെ 33 നെഗറ്റീവ്. 37 സാംപിൾ ഫലം വരാനുണ്ട്.
06:25 PM (IST) Mar 14
മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി കൊവിഡ്
മഹാരാഷ്ട്രയിലെ യാവാത്മാൽ ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആ
05:38 PM (IST) Mar 14
ഖത്തറിൽ രണ്ട് ദിവത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 75 പേർക്ക്
ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 337 ആയി. ഇന്നലെ 58 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേരും പ്രവാസികളാണ്.
കൊറോണയെ നേരിടാന്‍ ഗോമൂത്ര പാര്‍ട്ടി നടത്തി ഹിന്ദുമഹാസഭ. ദില്ലിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരതഹിന്ദു മഹാസഭയുടെ ഓഫീസിൽ വച്ചായിരുന്നു ഗോമൂത്ര പാർട്ടി.
എംജിയിലും കേരളയിലും പരീക്ഷകളിൽ മാറ്റമില്ല, ആശങ്കയോടെ വിദ്യാർത്ഥികൾ
തിങ്കളാഴ്ച പരീക്ഷ തുടങ്ങാനിരിക്കവേ വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിൽ താമസിക്കാനാവില്ലെന്ന് എംജി സർവകലാശാലാ അധികൃതർ. ബന്ധുവീടുകളിൽ തങ്ങണമെന്ന് നിർദേശം. മറ്റ് ജില്ലകളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്കാണ് ബുദ്ധിമുട്ട്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഗണിക്കാതെ സർവകലാശാല. . കേരള സർവകലാശാലയും പരീക്ഷകൾ മാറ്റിവച്ചില്ല.
ഗോവയിൽ സ്കൂളുകൾ, കോളേജുകൾ, കസീനോകൾ, പെട്രോൾ പമ്പ്, ആഢംബര ബോട്ടുകൾ എന്നിവയെല്ലാം മാർച്ച് 31 വരെ അടച്ചു. ഇന്നലെ പകർച്ചവ്യാധി തടയൽ നിയമം ഗോവയിൽ നടപ്പാക്കിയിരുന്നു. ഐസൊലേഷന് തയാറാകാത്തവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും ഗോവൻ സർക്കാർ പറഞ്ഞു. സമാനമായ നിയന്ത്രണങ്ങൾ ഗുജറാത്തിലും കൊണ്ടുവരുമെന്ന് പ്രഖ്യാപനം.
05:24 PM (IST) Mar 14
കേരളത്തിലെ എയർപോർട്ടുകളിൽ സ്ക്രീനിംഗ് ശക്തമാക്കി
560-ഓളം ഐസൊലേഷൻ വാർഡുകൾ എറണാകുളത്ത് സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനിൽകുമാർ. എയർപോർട്ടുകളിലെ സ്ക്രീനിങ് സംവിധാനം ശക്തിപ്പെടുത്തും. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മന്ത്രി.