
കൊച്ചി: കേരളമാകെ ശ്വാസമടക്കി കണ്ട മരടിലെ ഫ്ലാറ്റ് പൊളിക്കലിന് ഇന്ന് ഒരു വർഷം. തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയാണ് സുപ്രീം കോടതി 4 ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവിട്ടത്. ഒരു വർഷത്തിനിപ്പുറം പൊളിഞ്ഞുവീണ ഫ്ലാറ്റുകളുടെ സ്ഥാനത്ത് വീണ്ടും ഫ്ലാറ്റ് ഉയർത്താനുള്ള നിയമ പോരാട്ടത്തിലാണ് വീട് നഷ്ടമായവർ.
വധ ശക്ഷയ്ക്ക് വിധിച്ച കുറ്റവാളിയ്ക്ക് ആരാച്ചാർ മുഖം മൂടി അണിയിച്ച് നിർത്തിയതുപോലെ ആയിരുന്നു അന്ന് ഫ്ലാറ്റുകൾ. വെള്ളപുതച്ച് നിന്ന കെട്ടിടത്തിൽ നിന്ന് കണ്ണെടുക്കാതെ കേരളക്കര നിന്ന നിമിഷം. ആൽഫ സെറിൻ ഫ്ലാറ്റിന് സമീപത്തെ താമസിക്കുന്ന ദിവ്യയുടെയും, ഹരിയുടെയും കണ്ണുമാത്രം തങ്ങളുടെ കൊച്ചുകൂരയിലായിരുന്നു. കടുകുമണിയ്ക്ക് കണക്ക് പിഴച്ചാൽ ജീവിത സന്പാദ്യം മണ്ണിനടയിലാകും. തകർന്ന് ഫ്ലാറ്റുകൾനോക്കി ജനം ആർത്ത് വിളിച്ചപ്പോൾ പോലീസിനെ തട്ടിമാറ്റി വീടിനടുത്തേക്ക് ഓടുകയായിരുന്നു ഹരിയും ദിവ്യയും.
ഒരു വർഷത്തിനിപ്പുറം, ഇന്ന് ഫ്ലാറ്റുകളുടെ സ്ഥാനത്ത് ഏതാനും കോൺക്രീറ്റ് അവശിഷ്ടവും ഒരുപിടി നിയമ പ്രശനങ്ങളുമാണ് അവശേഷിക്കുന്നത്. പൊളിച്ച് നീക്കിയ ഫ്ലാറ്റുകളുടെ ഭൂമി ആർക്കെന്നതായിരുന്നു ഒരു ചോദ്യം. ഭൂമിയുടെ വിലയടക്കം നൽകിയാണ് നിർമ്മാതാക്കളിൽ നിന്ന് ഫ്ലാറ്റുകൾ വാങ്ങിയതെന്നതിനാൽ ഉടമസ്ഥർ തങ്ങൾ തന്നെയെന്ന് ഫ്ലാറ്റുടമകൾ വ്യക്തമാക്കുന്നു. സുപ്രീം കോടതിയിലെ കേസുകൾ ആവസാനിക്കുന്നതോടെ ഇതേ സ്ഥലത്ത് വീണ്ടും ഫ്ലാറ്റ് ഉയർത്താനുള്ള ഒരുക്കവും വീട് നഷ്ടമായവർ തുടങ്ങിയിട്ടുണ്ട്.
ഫ്ലാറ്റ് പൊളിക്കലിനും നഷ്ടപരിഹാരം നൽകാനുമായി ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റി ഇതുവരെ നൽകിയത്. 62, കോടി 25 ലക്ഷം രൂപ. കെട്ടിട നിർമ്മാതാക്കളിൽ നിന്ന് ആ പണം ഈടാക്കാണമെന്നായിരുന്നു ഉത്തരവ്. 110 കോടിരൂപ നൽകാൻ ആവശ്യപ്പെട്ടപ്പോൾ ആകെ കിട്ടത് 4 കോടി 90 ലക്ഷം രൂപയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam