കോന്നി മെഡിക്കൽ കോളേജ് വിവാദത്തിൽ സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു. ശസ്ത്രക്രിയ ദിവസം മാത്രം മെഡിക്കൽ കോളേജിൽ എത്തും.

പത്തനംതിട്ട: പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജ് വിവാദത്തിൽ സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു. ശസ്ത്രക്രിയ ദിവസം മാത്രം മെഡിക്കൽ കോളേജിൽ എത്തും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഡോ. ശിവപ്രസാദ് ഇന്നലെ വിശദീകരണം നൽകിയിരുന്നു. പിന്നാലെയാണ് അവധിയിൽ പ്രവേശിച്ചത്.

കോന്നി മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി സർജറി വിഭാഗത്തിൽ നോട്ടീസ് പതിച്ചിരുന്നു. എന്നാൽ, അത് പരസ്യമായി ഒട്ടിച്ചത് താൻ അല്ലെന്നും സംഭവത്തിൽ തികച്ചും നിരപരാധിയാണെന്നുമാണ് കഴിഞ്ഞ ദിവസം ഡോക്ടർ കാരണം കാണിക്കൽ നോട്ടീസിൽ നൽകിയ വിശദീകരണം. തുടർനടപടിക്കായി വിശദീകരണം സൂപ്രണ്ട് ഡിഎംഇക്ക് കൈമാറിയിരുന്നു. അതേസമയം, സമ്മതപത്രത്തിൽ ചൂണ്ടിക്കാട്ടിയ ആക്ഷേപങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഡോ. ശിവപ്രസാദ് പറയുന്നു. ഇദ്ദേഹത്തിന്റെ സ്വയം വിരമിക്കൽ അപേക്ഷയും ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ഡോ. ശിവപ്രസാദ് കൈപ്പറ്റിയിരുന്നില്ല. തുടർന്ന് ഉന്നതതല നിർദ്ദേശപ്രകാരം ഇമെയിൽ വഴി നൽകുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നുമാണ് സർജറി വിഭാഗത്തിൽ പതിച്ച നോട്ടീസിൽ പറയുന്നു. ഓപ്പറേഷൻ ചെയ്യുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്തം ഡോക്ടർക്ക് ആയതിനാലാണ് അസൗകര്യങ്ങൾ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്. പിന്നാലെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറി കളയുകയായിരുന്നു. വേണ്ടത്ര പരിശീലനമുള്ള ജീവനക്കാരുടെ അഭാവമുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റുകൾക്കുള്ളിൽ നിന്ന് രോഗികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും നോട്ടീസിലുണ്ടായിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming