
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ എണ്ണം ഏകദേശം 22 ലക്ഷത്തോളം വരുമ്പോഴും, വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയിൽ പേര് ചേർത്ത പ്രവാസികളുടെ എണ്ണം വളരെ കുറവ്. ആകെ 2,844 പേർ മാത്രമാണ് നിലവിൽ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. നാട്ടിലെത്തി വോട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടുകളും വിമാനയാത്രാ ചെലവുകളുമാണ് വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്ന് പ്രവാസികളെ പിന്തിരിപ്പിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ പ്രോക്സി വോട്ടോ അല്ലെങ്കിൽ ഇ-തപാൽ വോട്ടോ അനുവദിക്കണമെന്നാണ് പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യം.
പ്രവാസി വോട്ട് ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പല നിർദ്ദേശങ്ങളും ഉയർന്നിരുന്നു. പ്രവാസികൾ ചുമതലപ്പെടുത്തുന്ന വ്യക്തിക്ക് വോട്ടവകാശം നൽകുന്ന 'പ്രോക്സി വോട്ട്' ബിൽ 2018-ൽ ലോക്സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്ന് വർഷം മുമ്പ് പ്രോക്സി വോട്ടവകാശം ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നുവെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. കൂടാതെ, വിദേശ എംബസികളിലെ ജീവനക്കാർക്ക് അവസരമൊരുക്കുന്ന ഇ-തപാൽ വോട്ടിങ് സംവിധാനത്തിൽ പ്രവാസികളെയും പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ച് വർഷം മുമ്പ് കേന്ദ്രത്തിന് ശുപാർശ നൽകിയിരുന്നു. എംബസികളിൽ വോട്ടു ചെയ്യാൻ അവസരമൊരുക്കുമെന്ന പ്രഖ്യാപനവും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.
തിരുവനന്തപുരം........... 41
കൊല്ലം............................ 48
പത്തനംതിട്ട.................... 51
ആലപ്പുഴ.......................... 52
കോട്ടയം.......................... 53
ഇടുക്കി............................. 7
എറണാകുളം................. 87
തൃശൂർ............................ 205
പാലക്കാട്....................... 50
മലപ്പുറം.......................... 447
കോഴിക്കോട്................. 1,232
വയനാട്......................... 11
കണ്ണൂർ........................... 486
കാസർകോട്................. 74