മരടിൽ ഇനി ഒഴിയാനുള്ളത് 29 കുടുംബങ്ങൾ; ഉടമസ്ഥർ ആരെന്നറിയാതെ 50ഫ്ലാറ്റുകൾ

By Web TeamFirst Published Oct 4, 2019, 10:52 AM IST
Highlights

അതേസമയം, ഉടമസ്ഥർ ആരെന്നറിയാതെ 50ഫ്ലാറ്റുകളാണ് ഉള്ളത്. ഇത്തരം ഫ്ലാറ്റുകൾ റവന്യു വകുപ്പ് നേരിട്ട് ഒഴിപ്പിച്ചേക്കു‌മെന്നാണ് സൂചന. 

കൊച്ചി: മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്നുമായി ഇനി ഒഴിയാനുള്ളത് 29 കുടുംബങ്ങൾ മാത്രം. ഹോളി ഫെയ്ത് ഫ്ലാറ്റിൽ നിന്നുമാണ് കൂടുതൽ പേർ ഒഴിയാനുള്ളത്. ഹോളി ഫെയ്ത് 18, ആൽഫാ 7, ഗോൾഡൻ കായലോരം 4 എന്നിങ്ങനെയാണ് ഒഴിയാനുള്ള കുടുംബങ്ങളുടെ എണ്ണം.

അതേസമയം, ഉടമസ്ഥർ ആരെന്നറിയാതെ 50ഫ്ലാറ്റുകളാണ് ഉള്ളത്. ഇത്തരം ഫ്ലാറ്റുകൾ റവന്യു വകുപ്പ് നേരിട്ട് ഒഴിപ്പിച്ചേക്കു‌മെന്നാണ് സൂചന. ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കകം താമസക്കാരെല്ലാവരും ഫ്ലാറ്റ് ഒഴിയണമെന്നായിരുന്നു ഉത്തരവ്. എന്നാൽ വീട്ടുപകരണങ്ങൾ മാറ്റാൻ ജില്ല കളക്ടര്‍ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. സാധനങ്ങൾ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. 

സമയക്രമം അനുസരിച്ച് നടപടികൾ പൂർത്തിയാക്കുമെന്നും ശരിയായ മാർഗത്തിലൂടെ അപേക്ഷിച്ചവർക്ക് താത്കാലിക പുനരധിവാസം ലഭിക്കുമെന്നും ജില്ല കളക്ടര്‍ എസ് സുഹാസ് അറിയിച്ചിട്ടുണ്ട്. 

Read More: മരടില്‍ നിന്ന് ഇനി ഒഴിയാനുള്ളത് 83 കുടുംബങ്ങള്‍ മാത്രം; വീട്ടുപകരണങ്ങൾ മാറ്റാൻ കൂടുതല്‍ സമയം

മരടിലെ നാല് ഫ്ളാറ്റുകളില്‍ നിന്നുള്ളവരെ സുഗമമായി ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു. മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നുമാണ് ഇതിനുള്ള തുക അനുവദിച്ചത്. 

Read Also: മരടിലെ ഭൂരിഭാഗം ഫ്ളാറ്റുടമകളും ഒഴിഞ്ഞു: മറ്റുള്ളവര്‍ക്ക് ഒഴിഞ്ഞു പോകാന്‍ സാവകാശം നല്‍കി

അതേസമയം മരട് ഫ്ലാറ്റ് കേസില്‍ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് തച്ചങ്കരി പറഞ്ഞിരുന്നു. കുറ്റകൃത്യം തെളിഞ്ഞുവെന്നും ഇനി കുറ്റക്കാരെ മാത്രം കണ്ടെത്തിയാൽ മതിയെന്നും മൂന്നുമാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും തച്ചങ്കരി പറഞ്ഞു. ഫ്ലാറ്റ് നിർമാതാക്കൾ മാത്രമല്ല കുറ്റക്കാരെന്നും ആവശ്യമെങ്കിൽ നഗരസഭ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. കേസ് ക്രൈംബ്രാഞ്ചിന്‍റെ തൊപ്പിയിലെ പൊൻതൂവലായി മാറുമെന്നും തച്ചങ്കരി വ്യക്തമാക്കിയിരുന്നു. 

Read Also:

click me!