
കോഴിക്കോട്: പുതുപ്പള്ളിയിൽ ഉണ്ടായത് ഉമ്മൻചാണ്ടിയുടെ വിജയമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഈ കാര്യത്തിൽ ചാണ്ടി ഉമ്മന്റെ അതേ അഭിപ്രായം ആണ് തനിക്കുമുള്ളത്. തെരഞ്ഞെടുപ്പിൽ പലതും സംഭവിക്കും. പക്ഷെ ഓരോ സമയത്തെയും ഫലം സൂക്ഷ്മമായും സത്യസന്ധമായും പരിശോധിക്കണം. സ്വയം വിമർശനപരമായ പരിശോധന ഉണ്ടാവാതെ ചില സാമാന്യവത്കരണത്തിന്റെയും ന്യായീകരത്തിന്റെയും കുറുക്കു വഴികളിലേക്ക് പോകരുതെന്നും എംഎ ബേബി പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കനത്ത തോൽവിയിൽ പ്രതികരണവുമായി ഇന്നലെയും ബേബി രംഗത്തെത്തിയിരുന്നു.
അടിച്ചമർത്തപ്പെടുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ പാർട്ടിക്ക് കഴിയണം. അതിൽ പോറലേൽക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. കമ്മറ്റികളിൽ സ്വതന്ത്രരായും നിർഭയരായും പരസ്പരം വിമർശിച്ചു കൊണ്ട് ഉത്തമരായ സഖാക്കളാകാൻ പരസ്പരം കാവൽ നിൽക്കണമെന്നും ബേബി പറഞ്ഞു. ജെയ്ക്ക് സി തോമസിന്റെ തോൽവി അപ്രതീക്ഷിതമല്ലെന്നും എന്നിരിക്കിലും വോട്ടിംഗിൽ ഇത്രവലിയ അന്തരം എങ്ങനെ ഉണ്ടായി എന്നത് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സഹതാപഘടകം, ബിജെപിയുടേതടക്കം ഇടതുപക്ഷവിരുദ്ധ വോട്ടുകളുടെ ഏകീകരണം തുടങ്ങിയവ എങ്ങനെ പ്രവർത്തിച്ചു എന്നും വിലയിരുത്തേണ്ടതുണ്ട്. എന്തായാലും പരാജയം പരാജയം തന്നെ. അത് അതിൻ്റെ എല്ലാ ഗൗരവത്തോടെയും അംഗീകരിക്കേണ്ടതാണെന്നും കാരണങ്ങൾ പാർട്ടിയും എൽഡിഎഫും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പുതുപ്പള്ളിയിലെ ജനങ്ങൾക്ക് ഉള്ള സഹതാപമാണ് യുഡിഎഫിന് ഇത്രയും വലിയ ഭൂരിപക്ഷം നേടിക്കൊടുത്തതിൽ മുഖ്യഘടകം. എല്ലാവിധ വർഗീയതയെയും പ്രീണിപ്പിച്ചായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതകളെ പ്രീണിപ്പിക്കുന്ന അപഹാസ്യമായ യുഡിഎഫ് തന്ത്രത്തെ കേരളജനത വൈകാതെ തിരിച്ചറിയും. കേരളസർക്കാരിനെ ശ്വാസം മുട്ടിക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാറിന്റെ ധനകാര്യ നിയന്ത്രണങ്ങളും ഇടപെടലുകളും. ഹീനമായ രാഷ്ട്രീയലക്ഷ്യം വച്ചാണ് അവരിത് ചെയ്യുന്നത്.
കേരളത്തിനെതിരേ ഒരുതരം സാമ്പത്തിക ഉപരോധം പോലെയാണ് ബി ജെ പി സർക്കാർ കാര്യങ്ങൾ നീക്കിയത്. അതോടൊപ്പം ചരിത്രത്തിലില്ലാത്തവിധം ഒരുവിഭാഗം മാധ്യമങ്ങൾ എൽഡിഎഫ് സർക്കാരിനെ ആക്രമിച്ചു. ഇതിനെയെല്ലാം നേരിടേണ്ടിവന്ന തെരഞ്ഞെടുപ്പും ആയിരുന്നു ഇത്. കേരളത്തിലെ പാർട്ടിയും എൽ ഡി എഫും സർക്കാരും ആവശ്യമായ പരിശോധനകൾ നടത്തി വേണ്ട തരത്തിലുള്ള തിരുത്തലുകൾ വരുത്തി, കേരളത്തിലെ പുരോഗമനവാദികളുടെയും മതേതരവാദികളുടെയും പ്രസ്ഥാനമായി, തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും പ്രസ്ഥാനമായി മുന്നോട്ട് പോവുകതന്നെ ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.
https://www.youtube.com/watch?v=Ko18SgceYX8